Thursday, August 6, 2015

ഷോപ്പിംഗ്


നിങ്ങൾക്കറിയോ ഏഴാം കടലിനപ്പുറവും ഇപ്പുറവും സന്തോഷത്തോടെ കഴിയുന്ന ദമ്പതികളുടെ മനഃസമാധാനം കളയാൻ ഇന്നേവരെ കണ്ടിട്ടില്ലാത്ത ദമ്പതികൾക്കാവും. എന്താ വിശ്വാസം വരുന്നില്ലേ... ദാ കേട്ടോളൂ ഒരു സംഭവ കഥ.
ഇതിലെ നായിക സുലൈഖ. ഒരു വീട്ടമ്മയാണ്. നായകൻ ജമാൽ. ഒരു പ്രവാസിയും.
ഭർത്താവ് പ്രവാസി ആയത് കൊണ്ടു തന്നെ തനിച്ചാണ് പലപ്പോഴും സുലൈഖ ഷോപ്പിംഗിന് പോകാറ്. ജമാൽ നാട്ടിലുള്ള സമയത്താണെങ്കിൽ അയാളും കൂട്ടു പോകും. പക്ഷേ ഏതെങ്കിലും
കടയുടെ മുന്നിൽ സുലൈഖയെ തട്ടി കുട്ടിയേയും കൂട്ടി ആൾ സ്ഥലം വിടും. അവസാനം ഷോപ്പിംഗ് ഒക്കെ കഴിഞ്ഞ് ബില്ലൊക്കെ ശരിയായാൽ ജമാലിനെ വിളിച്ചാൽ വന്ന് ബില്ലടച്ചോളും. അയാൾക്കറിയാം അവൾക്ക് പിന്നാലെ നടന്നാൽ വെറുതെ നാണം കെട്ട് ബി .പി കൂടുകയേ ഉള്ളൂ എന്ന്.
ജമാലിൻറെ പ്രവൃത്തിയിൽ സുലൈഖയും ഹാപ്പിയാണ്. കാരണം ജമാൽ സെലക്റ്റ് ചെയ്യുന്ന ഡ്രസ്സ് 'ഒന്നുകിൽ കളരിക്ക് പുറത്ത് അല്ലെങ്കിൽ ഗുരിക്കളെ നെഞ്ചത്ത്' എന്ന ടൈപ്പ് ആകും. പിന്നെ ചില സെയിൽസ്മാൻമാരുടെ പഞ്ചാര വർത്തമാനം കേട്ടാൽ ജമാൽ പക്കാ ഹിറ്റ്ലർ മാധവൻ കുട്ടിയുമാകും.
എല്ലാറ്റിനും ഉപരിയുള്ള മെച്ചം എന്താണെന്നു വെച്ചാൽ പുള്ളി കൂടെയില്ലെങ്കിൽ പൈസയൊന്നും നോക്കാതെ ഇഷ്ടമുള്ളത് വാങ്ങാം. ഇത്തിരി പോന്ന കാജലിൻറേയും ഐലൈനറിൻറേയും യഥാർത്ഥ വില ജമാൽ അറിഞ്ഞാൽ "ഇൻറെ കണ്ണിന് എന്തിനാ സുലു കൺമഷി. അല്ലാതെ തന്നെ ഇഞ്ഞെൻറെ ഹൂറിയല്ലേ" എന്നൊക്കെ പൊക്കിപ്പറഞ്ഞ് "കണ്ണെഴുതൽ" എന്ന കലയ്ക്ക് തന്നെ ഒരു തീരുമാനമുണ്ടാക്കും.
വീട്ടിൽ എത്തിയാൽ വാങ്ങിയ സാധനങ്ങൾ നോക്കുമ്പോൾ പൊട്ടലും ചീറ്റലും ഒക്കെ കാണുമെങ്കിലും അതൊക്കെ ക്ലീൻ ആയി ഡീൽ ചെയ്യാനും സുലുവിനറിയാം.
ഫ്രഷ് ആവാനെന്ന പേരിൽ നേരെ ബാത്ത്റൂമിൽ കയറി നല്ല സ്പീഡീൽ ടാപ്പ് തുറന്നിടും. വെള്ളം വീഴുന്ന ശബ്ദം കാരണം ജമാലിൻറെ ചീത്ത കേൾക്കാതിരിക്കാനാണിത്. കാരണം അധികം ചീത്ത കേട്ടാൽ സുലുവിനും ചൊറിഞ്ഞു കേറി വരും. പിന്നെ അവഴുടെ നാവും വെർതെയിരിക്കില്ല.
ജമാലിൻറെ ചീത്ത ഒന്നടങ്ങിയാൽ ഉറപ്പിക്കാം ദേഷ്യം പാതി തീർന്നെന്ന് പിന്നെ മെല്ലെ ഇറങ്ങി ജമാലിൻറെ കണ്ണിൽ പെടാതെ അടുക്കിളയിലേക്ക് നടക്കും. മുന്നിൽ പെട്ടാൽ നേരത്തെ കുറഞ്ഞ ബി.പിയുടെ തോത് ഉയരാനും ചീത്ത പുനരാരംഭിക്കാനും ഇടയുള്ളതിനാലാണിത്.
അതിനു ശേഷം ജമാലിന് ഇഷ്ടമുള്ള പോത്ത് വരട്ടിയതും പത്തിലും ഉണ്ടാക്കി വെച്ചതിനു ശേഷം റൂമിൽ പോയി ഒന്നൊരുങ്ങി വരും. എന്നിട്ട് ജമാലിനെ സ്നേഹത്തോടെ വിളിച്ച് ഭക്ഷണത്തിനു മുന്നിലിരുത്തും. സുന്ദരിയായി നിൽക്കുന്ന സുലുവിൻറെ കൈ കൊണ്ടു ഇഷ്ട ഭക്ഷണം. അതോടെ ജമാൽ ഫുൾ ഫ്ലാറ്റ്. പിന്നെ കൂടുതലായി നടത്തിയ ഷോപ്പിംഗിൻറെ കാര്യം മിണ്ടില്ലെന്ന് മാത്രമല്ല " ഇനിക്ക് ഇനിയും ഷോപ്പിംഗ് ചെയ്യാരുന്നില്ലേ സുലൂ" എന്നു പോലും പറയും.
പതിവ് പോലെ സുലൈഖ അന്നും ഷോപ്പിംഗിന് പോയി. ഇപ്രാവശ്യം ജമാൽ നാട്ടിലില്ലാത്തത് കാരണം ഒറ്റക്കാണ് പോയത്.
ചുരിദാർ ഓരോന്നായി സെലക്റ്റ് ചെയ്തോണ്ടിരിക്കുമ്പൊഴാണ് കഥയിലെ വില്ലൻമാരായ നവ ദമ്പതികളുടെ കടന്നു വരവ്. അവരും സുലൈഖക്കടുത്ത് നിന്ന് ചുരിദാർ തിരയാൻ തുടങ്ങി. ഇണങ്ങുന്നുണ്ടോ എന്നു നോക്കാൻ അവൻറെ ചേർത്ത് വെച്ചു നോക്കലും അവളുടെ നാണവും അവൻറെ പഞ്ചാര വർത്തമാനവും ആകെ കൂടി, ഇവരുടെ ഈ റൊമാൻറിക് സീൻ കണ്ടതും അതുവരെ 'ഊർവശീ ശാപം ഉപകാരം' എന്നു സമാധാനിച്ച് ഒറ്റക്ക് ഷോപ്പ് ചെയ്യുന്നതിൽ സംതൃപ്തയായ സുലൈഖയുടെ മനസ്സ് ഇളകാൻ തുടങ്ങി.
നീ ആധുനിക വനിതയാണ് , അസൂയ, കുശുമ്പ് ഇതൊന്നും നിനക്ക് ചേർന്നതല്ല, എന്നൊക്കെ പറഞ്ഞ് സുലു മനസ്സിനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും അവളുടെ കുശുമ്പിയായ മനസ്സിനുണ്ടോ വല്ല അനുസരണയും. ഇവരുടെ സീൻ അസഹനീയമായപ്പോൾ "പടച്ചോനെ, എനക്കിതൊന്നും കാണാൻ വയ്യേ" എന്ന ആത്മഗതത്തോടെ അവിടെ നിന്നിറങ്ങി അടുത്ത ഷോപ്പിൽ കേറി.
കുറച്ചു കഴിഞ്ഞപ്പോൾ ദേ വരുന്നു അവരും ആ കടയിലേക്ക്. ദേഷ്യം കേറിയ സുലു ഏതാണ്ട് മേടിക്കാനുറപ്പിച്ച ചുരിദാർ കാണിച്ചു ഇതിൻറെ മഞ്ഞ കളർ ഉണ്ടോ എന്നു ചോദിച്ചു. ഇല്ലെന്ന മറുപടി കേട്ടതും " പിന്നെന്തിനാ ഇഞ്ഞിബ്ടെ ഷോപ്പും തുറന്നിരിക്കുന്നെ .. പൂട്ടി പൊയ്ക്കൂടെ" എന്നു ചോദിച്ചു കയ്യിലിരുന്ന ചുരിദാർ ഡസ്കിലേക്ക് ഒരേറു കോടുത്തു.
മഞ്ഞ ചുരിദാർ ഇല്ലെങ്കിൽ ഷോപ്പ് തുറക്കാൻ പാടില്ലേ എന്ന് ആന്ധാളിച്ച് തന്നെ തന്നെ തുറിച്ചു നോക്കുന്ന സെയിൽസ്മാനെ ഒന്നു പുച്ഛത്തോടെ നോക്കി തലവെട്ടിച്ച് ചവിട്ടിക്കുലുക്കി പുറത്തേക്കിറങ്ങിയ സമയത്താണ് ഇതൊന്നും അറിയാതെ, ബീബിയുടെ കിളിനാദം കേൾക്കാൻ ദാഹിച്ചുള്ള പാവം ജമാലിൻറെ ഫോൺവിളി.
ഇനി നിങ്ങൾ പറ. ദേഷ്യം കാരണം അന്ധയായി ആരുടെടെ മേൽ കലിപ്പ് തീർക്കുമെന്നറിയാതെ അടിമുടി വിറച്ചു നിൽക്കുന്ന സുലുവിന് ഇരയുടെ രൂപത്തിൽ ഇതിനൊക്കെ കാരണമായ ജമാലിനെ തന്നെ കിട്ടിയാൽ വെറുതെ വിടുമോ..?
ജീവിതത്തിൻറെ രണ്ടറ്റം കൂട്ടി മുട്ടിക്കാനായി ഒരറ്റം കയ്യിൽ പിടിച്ചു തനിക്കു പിന്നാലെ മറ്റേ അറ്റം ഓടുന്നുണ്ടെന്നറിയാതെ മറുതല അന്യേഷിച്ചു ഓടുന്ന ജമാൽ കാര്യമറിയാത്ത ഈ കലിപ്പ് കേട്ട് മിണ്ടാതിരിക്കുമോ...?

0 comments:

Post a Comment