Thursday, August 6, 2015

സുലു ജമാല്‍


ആഴ്ചയിൽ ഒരിക്കൽ മാത്രം സമാധാനത്തോടെ ഉറങ്ങാൻ കിട്ടുന്ന വെള്ളിയാഴ്ച ഉറക്കം മാക്സിമം യൂട്ടിലൈസ് ചെയ്തു ജമാൽ ഉറങ്ങുമ്പൊഴാണ് മൊബൈലിൻറെ നിർത്താതെയുള്ള റിംഗ്.
"ഏത് ബലാലാണ് ഇന്നേരത്ത് എൻറെ ഉറക്കം കളയാൻ" എന്ന് പിറുപിറുത്ത് കൊണ്ടു കലിപ്പോടെ ഫോൺ എടുത്ത ജമാൽ സ്ക്രീനിൽ സുലൈഖയുടെ നമ്പർ കണ്ടതും ആധിയോടെ ചാടി എഴുനേറ്റു.
"എന്താ സുലൂ... ഇഞ്ഞെന്താ ഇന്നേരത്ത് ബിളിച്ചേ..?"
"അതുണ്ടല്ലോ ജമാൽക്കാ ഞാനിന്നൊരു സാധനം മാങ്ങി"
"എന്തു സാധനാ സുലൂ ഇഞ്ഞ് മാങ്ങിയേ..?" പറയുമ്പോൾ ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തിയതിലുള്ള കലിപ്പ് മറച്ചു വെച്ച് സംസാരത്തിൽ അത്യാവശ്യത്തിന് തേനും ശർക്കരയും പുരട്ടാൻ ജമാൽ മറന്നില്ല. മറന്നാലുള്ള പുകില് അയാൾക്കറിയാമായിരുന്നു.
"ഇങ്ങക്ക് ഇപ്പം എന്നോട് ഒര് ഇഷ്ടോം ഇല്ല. അതല്ലേ എന്നോട് സംസാരിക്കാൻ പോലൂം താല്പര്യം ഇല്ലാത്തെ. ഇങ്ങക്ക് ആട വല്ല മദാമ്മയും ഉണ്ടാവും. അതാ എന്നെ മാണ്ടാത്തെ" എന്ന് പറഞ്ഞുള്ള പരാതിയും. പിന്നെ മൂക്ക് പിഴിച്ചലും കരച്ചിലും.
എല്ലാം സഹിക്കാം ആ കരച്ചിൽ, അത് കേട്ടാൽ പണ്ട് പ്രവാസത്തിലേക്ക് വണ്ടി കയറുമ്പോൾ ഉമ്മറത്ത് കണ്ണീരോടെ തന്നെ യാത്രയാക്കുന്ന സുലുവിൻറെ ദയനീയ മുഖം ഓർത്തു പോകും ജമാൽ. അത് മതി പിന്നെ കുറേ ദിവസത്തേക്കുള്ള അയാളുടെ ഉറക്കം കളയാൻ.
"അത് ജമാൽക്ക ഇന്നിബ്ടെ രണ്ടു പെണ്ണുങ്ങള് മന്ന്ക്കേനു. നിർമ്മിച്ച സാധനേല്ലേ.... അതും കൊണ്ട്."
"എന്ത് നിർമ്മിച്ച സാധനം... ? ഇഞ്ഞ് തെളിച്ചു പറ സുലോ"
"എന്ത്ന്നാ തെളിച്ചു പറയാൻ. ഞമ്മള് ചോറും കറീം ബെളമ്പി തിന്ന്ന്ന പ്ലെയിറ്റ് . അതന്നെ"
"അതിനെന്തിനാ നിർമ്മിച്ച സാധനം എന്നൊക്കെ പറയുന്നെ. പ്ലെയിറ്റ് എന്ന് പറഞ്ഞാപ്പോരേ. എല്ലാ പ്ലെയിറ്റും നിർമ്മിക്കുന്നത് തന്നെയല്ലേ.. ?"
"അതൊന്നും എനക്ക് അറിഞ്ഞൂടാ.. ഇത് ഓല് സ്വന്തായി നിർമ്മിച്ചതാലോ, പൊറത്തൊന്നും കിട്ടൂലാന്നാ ഓല് പറഞ്ഞേ. അതോണ്ട് എൻറേട്ത്ത് പൈശ ഇല്ലാത്തോണ്ട് ഞാൻ അപ്പുറത്തെ പാത്തുച്ചാനോട് പൈശ കടം മാങ്ങീറ്റാ മാങ്ങിയേ..."
ഇതെന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ ആണെന്ന് ജമാലിന് മനസ്സിലായെങ്കിലും ഒരു കുടുംബ കലഹം ഒഴിവാക്കാൻ അയാൾ മൌനം പാലിച്ചു
"ബേറെ ബിശേശോന്നും ഇല്ലാലോ , ഞാൻ ഞാൻ ഉറങ്ങട്ടെ സുലോ. " എന്ന് പറഞ്ഞ് മറുപടിക്ക് കാത്തു നില്കാതെ ജമാൽ കോൾ കട്ട്‌ ചെയ്തു
ഉച്ചക്ക് ജുമുഅക്ക് ഇറങ്ങാൻ തിരക്കിൽ ഒരുങ്ങുമ്പോഴാണ് വീണ്ടും കട്ടിലിൽ കിടന്ന് മൊബൈൽ പെടക്കാൻ തുടങ്ങിയത്.
"എല്ലാ പഹയന്മാരും മനുഷ്യൻ ബിസിയാവ്ന്ന നേരം നോക്കി ഇരിക്ക്വാ ബിളിക്കാൻ" എന്ന് പറഞ്ഞു ദേഷ്യത്തോടെ ഫോണിനരികിലേക്ക് ചെന്നപ്പോൾ വീണ്ടും സുലു തന്നെ.
"ഈ വാട്സ്അപ്പ് കോള് ബന്നത് മുതൽ മനുഷ്യന് സ്വൈര്യല്ലാണ്ടായി. തൊട്ടതിനും പിടിച്ചതിനും ഒക്കെ ബിളിച്ച് എടങ്ങേറാക്കിക്കോളും. " സുക്കർ ബർഗ്ഗിനോടുള്ള ദേഷ്യം ജമാൽ തീർത്തത് പച്ച ബട്ടന് ഒരു തള്ള് വെച്ചു കൊടുത്തിട്ടാണ്.
" എന്താ സുലൂ..ഇഞ്ഞ് പിന്നേം..? ഞാൻ പള്ളീൽ പോവാൻ നോക്ക്ന്നേനു. "
"അത്ണ്ടല്ലോ ജമാൽക്കാ.." സുലു നിന്നു പരുങ്ങി.
"എന്താ സുലോ..ഇഞ്ഞ് കാര്യം പറ..."
അത് നേരത്തെ ഞാൻ മാങ്ങിയ ആ നിർമ്മിച്ച പ്ലെയിറ്റ് ഇല്ലെയ്നോ" പിന്നേം നിന്ന് പരുങ്ങാൻ തുടങ്ങി സുലൈഖ
"ഇഞ്ഞ് തെളിച്ചു പറ സുലോ.. എനക്ക് പള്ളീൽ പോകാൻ നേരം പോന്നൂ. പ്ലെയിറ്റിനെന്തു പറ്റി..?"
"അത് ഇന്നുച്ചക്ക് ചൂടുള്ളചോ റ് ബെളമ്പിയപ്പോ പൊട്ടിപ്പോയി. ഞാൻ എല്ലം പൊട്ടുമോന്ന് അറിയാൻ എല്ലാത്തിലും ചോറ് ഇട്ടു നോക്കി. എല്ലം പൊട്ടിപാപോയി." സുലു ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു.
തിരക്കിൽ വിളിച്ച ദേഷ്യവും, പൈസ വെർതെ കളഞ്ഞ കലിപ്പും എല്ലാം കുടെയായപ്പോൾ ജമാലിൻറെ പിന്നീടങ്ങോട്ടുള്ള സംസാരം മോട്ടോർ ഘടിപ്പിച്ച തയ്യൽ മെഷീൻ പോലെയായി.
"നിർമ്മിച്ചതാ, പുറത്ത്‌ പീടികയിൽ കിട്ടൂലാ എന്നൊക്കെ പറഞ്ഞപ്പോൾ തന്നെ എനക്ക്‌ തോന്യേതാ ഇതിങ്ങനെയാ ബെരൂ എന്ന്... അതങ്ങനെനെയാ പുറത്ത് പീടികയിൽ ഉണ്ടാവുന്നതെങ്ങനെയാ ഇമ്മാതിരി സാധനം ബിറ്റാല് പിറ്റേന്നേക്ക് പീടിയ അവ്ടെ നാട്ടുകാർ ബാക്കി വെക്ക്വോ..?"
മറുതലക്കയൽ സുലു നിശ്ശബ്ദം. സുലു ഒന്നും മിണ്ടാത്തത് കണ്ടപ്പോൾ ജമാൽ ഒന്നൂടെ ഉശാറായി.
"അല്ലേലും ഞാനിബ്ടെ കെടന്ന് ഇങ്ങനെ നയിക്കുക. ഇഞ്ഞ് മണ്ടത്തരം കാട്ടി പൈശ ഇങ്ങനെ നശിപ്പിക്കുക. എന്നാല് മാസത്തില് പൈശ അങ്ങ് കിട്ടീക്കില്ലേങ്കിലോ ഇൻറെ സ്വഭാവം മാറൂലെ. എന്നാലോ ഇങ്ങനെ മണ്ടത്തരം കാണിച്ചിറ്റ് പൈശ കളയുന്നേന് മാത്രം ഒരു കൊറവൂലാ.."
മണ്ടത്തരം എന്ന് പറഞ്ഞത് കോടീശ്വരൻ പരിപാടിയിൽ പങ്കെടുക്കാൻ'മുടങ്ങാതെ എസ്.എം.എസ് അയച്ച് കാത്ത് നിൽക്കുന്ന സുലുവിന് അത്രക്കങ്ങ് ദഹിച്ചില്ല.
"നാറാണത്ത് ഭ്രാന്തൻ കല്ല് ഉരുട്ടി കയറ്റുകയും തള്ളീടുകയും ചെയ്യുന് പോലെ പ്രവാസത്തിൽ പോവുകേം ബര്വേം ചെയ്യുന്ന ഇങ്ങള് എന്നെ മണ്ടത്തരം പഠിപ്പിക്കണ്ട."
"ഇങ്ങള് ഇള്ള പണ്ടം തീർത്തും പണയം ബെച്ചും നാട്ട്കാരോട് കടം മാങ്ങിയും ദുബായ്ക്ക് പറക്കും. എന്നിട്ട് അവിട കെടന്ന് നയിച്ച് ഇബ്ട ഇള്ള കടം തീർക്കാൻ തുടങ്ങും. കടത്തിന്ന് ഒന്ന് കയ്ച്ചലായാൽ പിന്നേം നാട്ടിൽ ബരും. പിന്നേം പണയം വെക്കും പിന്നേം ഗൾഫിൽ പോകും.. പിന്നേം കടം ബീടും...പത്ത് പതിനഞ്ച് കൊല്ലായിറ്റ് ഇതന്നല്ലെ ഇങ്ങളെ പണി. ഇത്രേം കാലത്തിനിടേല് മൂന്ന് കൊല്ലം തെകച്ച് ഇങ്ങള് എൻറെട്ത്ത് നിന്നിക്ക്ണ്ടോ...? പടച്ചോൻറെ കൃപ കൊണ്ടു മൂന്നു മക്കളെ കിട്ടി. അൽഹംദുലില്ലാ. അല്ലാണ്ട് ബേറെ എന്ത് സമ്പാദ്യമാ ഇങ്ങള് ഇണ്ടാക്ക്യേ...?
ഇങ്ങള് ചെയ്യുന്ന ഈ മണ്ടത്തരത്തിൻറെ അത്ര വലിയ മണ്ടത്തരമൊന്നും ഞാൻ ചെയ്തിക്കില്ല." സുലു നിന്നു വിറച്ചു
"എന്നാ പിന്നെ ഞാൻ നാട്ടില് നിക്ക. പോത്ത് പോലോത്ത ഇനിക്കും മക്കൾക്കും തിന്നാനും പത്രാസ് കാണിക്കാനും ഇൻറെ ബാപ്പ കൊണ്ടു തരുവേല്ലോ... ഞാനിബ്ട്ന്ന് ചോര നീരാക്കി നയിക്കുന്ന പൈശ കൊണ്ടു തിന്നിറ്റ് ബറ്റ് എല്ലിൻറെ ഉള്ളിൽ കുത്ത്ന്നതാ ഇനിക്ക്.... നാട്ടിൽ ബന്നിറ്റ് ഇൻറെ ദൂർത്തിനും ആഢംബരത്തിനും പൈശ ഉണ്ടാക്കാൻ ഞാൻ കക്കാൻ പോവ."
ഇങ്ങനെ പറയാനാണ് ജമാലിന് ചൊറിഞ്ഞു വന്നതെങ്കിലും പകരം " ഹലോ.. സുലോ.. കേൾക്കുന്നില്ലാലോ.. ഇഞ്ഞാട ഇണ്ടോ. " എന്നാണ് പുറത്ത് വന്നത്
സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന്‌ ചിലതൊക്കെ പറയാതെ വിഴുങ്ങേണ്ടത് അത്യാവശ്യമാണ്‌ എന്നത് പാവം ജമാലിന് നന്നായി അറിയാമായിരുന്നു.

0 comments:

Post a Comment