Tuesday, August 11, 2015

പ്രണയം കണ്ണീരു വീഴ്ത്തിയ മൈലാഞ്ചി കൈകൾ


0 comments

അലാറത്തിന്‍റെ നിർത്താതെയുള്ള ശബ്ദം കേട്ടാണ് മുനീര്‍ ഉണർന്നത്‌. രാത്രി ഏറെ വൈകിക്കിടന്നതിനാല്‍ രാവിലെ ഉണർന്നില്ലെങ്കിലോ എന്നു കരുതിയാണ് അലാറം വെച്ചത്‌.
കുളിച്ചു ഫ്രഷ്‌ ആയി മുനീര്‍ സുബ്ഹി നിസ്കരിക്കാൻ കയറി. സാധാരണ ആ സമയത്തയാൾ എഴുന്നേൽക്കാറില്ല. അതുകൊണ്ടു തന്നെ സുബ്ഹി നിസ്കാരവും കുറവാണ്.
ഇന്നയാളുടെ കുഞ്ഞു പെങ്ങളുടെ വിവാഹമാണ്. അവളുടെ ഭാവി ശോഭനമാകാൻ അള്ളാഹുവിനോട്‌ മനമുരുകി പ്രാർത്ഥിക്കണം .
നമസ്കാരം കഴിഞ്ഞു സലാം വീട്ടാനൊരുങ്ങുമ്പോഴാണ് ഉമ്മയുടെ "മുനീറേ..." എന്ന വിളി കേട്ടത്‌.
വിളിയിലെ പരിഭ്രമം മനസ്സിലാക്കിയ അയാൾ പെട്ടെന്നു തന്നെ സലാം വീട്ടി ഉമ്മയുടെ ശബ്ദം കേട്ട ഭാഗത്തേക്ക് കുതിച്ചു. അവിടെ ഉമ്മയും അടുത്ത ചില ബന്ധുക്കളും നിൽക്കുന്നുണ്ടായിരുന്നു.
മുനീറിനെ കണ്ടതും വാവിട്ടു കരഞ്ഞു കൊണ്ടു ഉമ്മ ഒരു പേപ്പർ അവന്‍റെ നേർക്ക്‌ നീട്ടി.
"ഉപ്പയും, ഉമ്മയും, ഇക്കാക്കയും എന്നോട് ക്ഷമിക്കണം. നിസാർക്കയെ മറക്കാൻ എനിക്ക്‌ പറ്റുന്നില്ല. എന്നെ തിരയണ്ട. ഞാൻ നിസാർക്കയോടൊപ്പം പോകുന്നു." അയാളുടെ കയ്യിൽക്കിടന്നാ ആ കടലാസ് തുണ്ട് വിറച്ചു.
"അവളെ കാണാനില്ല മോനേ... ഇന്നലെ മൈലാഞ്ചി ഇട്ടതിനു ശേഷം മുറിയിൽ ഉറങ്ങാൻ വേണ്ടി പോയതാണ്. ഇന്നു രാവിലെ ഉണർത്താൻ മുറിയിൽ ചെന്നപ്പോൾ കാണാനില്ല." ഉമ്മ കരഞ്ഞു കൊണ്ടാണ് പറഞ്ഞോപ്പിച്ചത്. "ഉമ്മ വിഷമിക്കാതെ....അവൾ എങ്ങും പോയിക്കാണില്ല. ഞാൻ അന്വേഷിച്ചിട്ട് വരാം"
അയാൾ ബൈക്കുമെടുത്ത് ‌ അന്വേഷിക്കാനായി തിരിച്ചു. ബസ് സ്റ്റാന്‍റിലും, റെയിൽവേ സ്റ്റേഷനിലും അവളെ കണ്ടുമുട്ടാന്‍ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും അരിച്ചു പെറുക്കി. പക്ഷെ നിരാശയായിരുന്നു ഫലം.
അയാൾ തളർന്നു പ്ലാറ്റ്‌ ഫോമിലെ ബെഞ്ചിലേക്കിരുന്നു.
ഉപ്പാക്കും ഉമ്മാക്കും അവര്‍ രണ്ടു മക്കളായിരുന്നു - മുനീറും മുനീറയും. മുനീറിനേക്കാൾ 4 വയസ്സിനു ഇളയവൾ ആണ് മുനീറ. നല്ല സ്നേഹത്തോടെ കഴിഞ്ഞിരുന്ന കുടുംബം.
ഞങ്ങളുടെ വീടിന്‍റെ ഐശ്വര്യമാണെന്ന് വിശ്വസിച്ചിരുന്ന തന്‍റെ കുഞ്ഞു പെങ്ങൾ , ഞങ്ങളുടെ മുഖത്ത് കരി വാരി തേച്ചു പോയിരിക്കുന്നു !
ചെക്കന്‍റെ വീട്ടുകാരോടെന്തു പറയും ?
ആളുകളുടെ മുഖത്തെങ്ങനെ നോക്കും. മുനീറിന് കണ്ണുനീർ നിയന്ത്രിക്കാനായില്ല.
അവളുടെ ഒരു ഇഷ്ടത്തിന്നും വീട്ടുകാര്‍ എതിരു നിന്നിട്ടില്ല. സ്കൂൾ പഠനത്തിനു ശേഷം പട്ടണത്തിലെ കോളേജിൽ പഠിക്കണം എന്നു പറഞ്ഞപ്പോഴും ഒന്നും എതിരു പറയാതെ സമ്മതിക്കുകയായിരുന്നു.
കോളേജ് പഠനം കഴിയാറായപ്പോൾ അവൾക്കു വിവാഹാലോചനകള്‍ വന്നു തുടങ്ങിയപ്പോഴാണ് അവൾ തന്‍റെയിഷ്ടം മുനീറിനോട് മടിച്ചു മടിച്ചു വെളിപ്പെടുത്തിയത്.
അവളുടെ കോളേജിനടുത്ത്‌ കമ്പ്യൂട്ടര്‍ ഷോപ്പ്‌ നടത്തുന്ന പയ്യൻ, പേര് നിസാർ.
അന്വേഷിച്ചപ്പോൾ തെറ്റില്ലാത്ത പയ്യൻ. മുനീറിന്‍റെ വീട്ടുകാരുടെയത്ര സാമ്പത്തിക സ്ഥിതിയും തറവാട്ടു മഹിമയും ഇല്ലെങ്കിലും മാന്യമായ കുടുംബം.
അങ്ങനെയാണ് മുനീര്‍ വാപ്പയോടക്കാര്യം അവതരിപ്പിച്ചത്‌. പക്ഷെ വാപ്പ ആ ബന്ധത്തിന് തയ്യാറായില്ല.
മകൾ പ്രണയിച്ചു വിവാഹം കഴിക്കുന്നു എന്നതിനേക്കാൾ വാപ്പയെ ചൊടിപ്പിച്ചത്‌ സാമ്പത്തികമായി അവൻ പിന്നിലായിരുന്നു എന്നതായിരുന്നു .മുനീറും പെങ്ങളും അന്ന് വാപ്പയുടെ മുന്നിൽ ഒരുപാട്‌ കെഞ്ചിയതാണ്. പക്ഷേ വാപ്പ തീരുമാനത്തിൽ അണുവിട മാറ്റം വരുത്താന്‍ തയ്യാറായില്ല.
വീട്ടിൽ വന്നു വിവാഹം ആലോചിച്ച നിസാറിനെയും, അമ്മാവനെയും, സുഹൃത്തിനേയും അപമാനിച്ചു പറഞ്ഞയക്കുമ്പോൾ അകത്ത്‌ പൊട്ടിക്കരയുന്ന മുനീറയുടെ മുഖം ഇന്നും മായാതെ മുനീറിന്‍റെ മനസ്സിൽക്കിടക്കുന്നുണ്ട്‌.
പിന്നെയെല്ലാം പെട്ടെന്നായിരുന്നു.
മുനീറയുടെ എതിർപ്പ്‌ വക വെക്കാതെ പേരുകേട്ട തറവാട്ടിലെ പയ്യനുമായി കല്യാണം ഉറപ്പിച്ചു. കല്യാണം കഴിഞ്ഞാൽ അവളെല്ലാം മറക്കുമെന്നായിരുന്നു വാപ്പയുടെ വാദം.
ഇന്നലെ മൈലാഞ്ചിയിടുമ്പോഴും അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ടില്ലെന്നു നടിക്കുകയായിരുന്നു എല്ലാവരും.
ഇന്നവൾ വീട്ടുകാരുടെ അഭിമാനം കാര്യമാക്കാതെ അവള്‍ക്കിഷ്ടപ്പെട്ട ആള്‍ക്കൊപ്പം ഇറങ്ങിപ്പോയിരിക്കുന്നു.
ആരെയാണ് കുറ്റപ്പെടുത്തേണ്ടതെന്ന് അയാൾക്കറിയില്ലായിരുന്നു .
മകളുടെ മനസ്സു കാണാന്‍ സന്മനസ്സു കാണിക്കാത്ത വാപ്പയെയോ ? അതോ ഇത്രയും കാലം മക്കളെ ഒരു കുറവും അറിയിക്കാതെ പോറ്റി വളർത്തിയ വാപ്പയുടെയും കുടുംബത്തിന്‍റെയും അഭിമാനം ഒരൊറ്റ നിമിഷം കൊണ്ട് തകര്‍ത്തെറിഞ്ഞ, തങ്ങളെ അന്യരാക്കി കടന്നു പോയ കുഞ്ഞു പെങ്ങളെയോ ? ------------------------------------------ മാതാപിതാക്കളോടൊരു വാക്ക്‌: നിങ്ങളുടെ മകൾ കൊള്ളാവുന്ന ഒരാളെയാണ് പ്രണയിക്കുന്നതെങ്കിൽ ജീവിത കാലം മുഴുവൻ അവൾ അവന്‍റെ കൂ
ടെ സന്തോഷത്തോടെ കഴിയുമെങ്കിൽ നിങ്ങൾ ആ ബന്ധത്തിന് എതിരു നിൽകുന്നതെന്തിന്?
മക്കളോട്: ഒരു കുറവും വരുത്താതെ ജീവിതത്തിന്‍റെ നല്ലൊരുഭാഗം നിങ്ങള്‍ക്ക് വേണ്ടി മാത്രം ഉഴിഞ്ഞു വെക്കുന്ന രക്ഷിതാക്കളുടെ മുഖം ഇന്നലെ അറിഞ്ഞ ഒരാളുടെ സ്നേഹത്തിനു വേണ്ടി മറക്കാൻ നിങ്ങള്‍ക്കെങ്ങനെ കഴിയുന്നു?
Read more...

Thursday, August 6, 2015

ഷോപ്പിംഗ്


0 comments

നിങ്ങൾക്കറിയോ ഏഴാം കടലിനപ്പുറവും ഇപ്പുറവും സന്തോഷത്തോടെ കഴിയുന്ന ദമ്പതികളുടെ മനഃസമാധാനം കളയാൻ ഇന്നേവരെ കണ്ടിട്ടില്ലാത്ത ദമ്പതികൾക്കാവും. എന്താ വിശ്വാസം വരുന്നില്ലേ... ദാ കേട്ടോളൂ ഒരു സംഭവ കഥ.
ഇതിലെ നായിക സുലൈഖ. ഒരു വീട്ടമ്മയാണ്. നായകൻ ജമാൽ. ഒരു പ്രവാസിയും.
ഭർത്താവ് പ്രവാസി ആയത് കൊണ്ടു തന്നെ തനിച്ചാണ് പലപ്പോഴും സുലൈഖ ഷോപ്പിംഗിന് പോകാറ്. ജമാൽ നാട്ടിലുള്ള സമയത്താണെങ്കിൽ അയാളും കൂട്ടു പോകും. പക്ഷേ ഏതെങ്കിലും
കടയുടെ മുന്നിൽ സുലൈഖയെ തട്ടി കുട്ടിയേയും കൂട്ടി ആൾ സ്ഥലം വിടും. അവസാനം ഷോപ്പിംഗ് ഒക്കെ കഴിഞ്ഞ് ബില്ലൊക്കെ ശരിയായാൽ ജമാലിനെ വിളിച്ചാൽ വന്ന് ബില്ലടച്ചോളും. അയാൾക്കറിയാം അവൾക്ക് പിന്നാലെ നടന്നാൽ വെറുതെ നാണം കെട്ട് ബി .പി കൂടുകയേ ഉള്ളൂ എന്ന്.
ജമാലിൻറെ പ്രവൃത്തിയിൽ സുലൈഖയും ഹാപ്പിയാണ്. കാരണം ജമാൽ സെലക്റ്റ് ചെയ്യുന്ന ഡ്രസ്സ് 'ഒന്നുകിൽ കളരിക്ക് പുറത്ത് അല്ലെങ്കിൽ ഗുരിക്കളെ നെഞ്ചത്ത്' എന്ന ടൈപ്പ് ആകും. പിന്നെ ചില സെയിൽസ്മാൻമാരുടെ പഞ്ചാര വർത്തമാനം കേട്ടാൽ ജമാൽ പക്കാ ഹിറ്റ്ലർ മാധവൻ കുട്ടിയുമാകും.
എല്ലാറ്റിനും ഉപരിയുള്ള മെച്ചം എന്താണെന്നു വെച്ചാൽ പുള്ളി കൂടെയില്ലെങ്കിൽ പൈസയൊന്നും നോക്കാതെ ഇഷ്ടമുള്ളത് വാങ്ങാം. ഇത്തിരി പോന്ന കാജലിൻറേയും ഐലൈനറിൻറേയും യഥാർത്ഥ വില ജമാൽ അറിഞ്ഞാൽ "ഇൻറെ കണ്ണിന് എന്തിനാ സുലു കൺമഷി. അല്ലാതെ തന്നെ ഇഞ്ഞെൻറെ ഹൂറിയല്ലേ" എന്നൊക്കെ പൊക്കിപ്പറഞ്ഞ് "കണ്ണെഴുതൽ" എന്ന കലയ്ക്ക് തന്നെ ഒരു തീരുമാനമുണ്ടാക്കും.
വീട്ടിൽ എത്തിയാൽ വാങ്ങിയ സാധനങ്ങൾ നോക്കുമ്പോൾ പൊട്ടലും ചീറ്റലും ഒക്കെ കാണുമെങ്കിലും അതൊക്കെ ക്ലീൻ ആയി ഡീൽ ചെയ്യാനും സുലുവിനറിയാം.
ഫ്രഷ് ആവാനെന്ന പേരിൽ നേരെ ബാത്ത്റൂമിൽ കയറി നല്ല സ്പീഡീൽ ടാപ്പ് തുറന്നിടും. വെള്ളം വീഴുന്ന ശബ്ദം കാരണം ജമാലിൻറെ ചീത്ത കേൾക്കാതിരിക്കാനാണിത്. കാരണം അധികം ചീത്ത കേട്ടാൽ സുലുവിനും ചൊറിഞ്ഞു കേറി വരും. പിന്നെ അവഴുടെ നാവും വെർതെയിരിക്കില്ല.
ജമാലിൻറെ ചീത്ത ഒന്നടങ്ങിയാൽ ഉറപ്പിക്കാം ദേഷ്യം പാതി തീർന്നെന്ന് പിന്നെ മെല്ലെ ഇറങ്ങി ജമാലിൻറെ കണ്ണിൽ പെടാതെ അടുക്കിളയിലേക്ക് നടക്കും. മുന്നിൽ പെട്ടാൽ നേരത്തെ കുറഞ്ഞ ബി.പിയുടെ തോത് ഉയരാനും ചീത്ത പുനരാരംഭിക്കാനും ഇടയുള്ളതിനാലാണിത്.
അതിനു ശേഷം ജമാലിന് ഇഷ്ടമുള്ള പോത്ത് വരട്ടിയതും പത്തിലും ഉണ്ടാക്കി വെച്ചതിനു ശേഷം റൂമിൽ പോയി ഒന്നൊരുങ്ങി വരും. എന്നിട്ട് ജമാലിനെ സ്നേഹത്തോടെ വിളിച്ച് ഭക്ഷണത്തിനു മുന്നിലിരുത്തും. സുന്ദരിയായി നിൽക്കുന്ന സുലുവിൻറെ കൈ കൊണ്ടു ഇഷ്ട ഭക്ഷണം. അതോടെ ജമാൽ ഫുൾ ഫ്ലാറ്റ്. പിന്നെ കൂടുതലായി നടത്തിയ ഷോപ്പിംഗിൻറെ കാര്യം മിണ്ടില്ലെന്ന് മാത്രമല്ല " ഇനിക്ക് ഇനിയും ഷോപ്പിംഗ് ചെയ്യാരുന്നില്ലേ സുലൂ" എന്നു പോലും പറയും.
പതിവ് പോലെ സുലൈഖ അന്നും ഷോപ്പിംഗിന് പോയി. ഇപ്രാവശ്യം ജമാൽ നാട്ടിലില്ലാത്തത് കാരണം ഒറ്റക്കാണ് പോയത്.
ചുരിദാർ ഓരോന്നായി സെലക്റ്റ് ചെയ്തോണ്ടിരിക്കുമ്പൊഴാണ് കഥയിലെ വില്ലൻമാരായ നവ ദമ്പതികളുടെ കടന്നു വരവ്. അവരും സുലൈഖക്കടുത്ത് നിന്ന് ചുരിദാർ തിരയാൻ തുടങ്ങി. ഇണങ്ങുന്നുണ്ടോ എന്നു നോക്കാൻ അവൻറെ ചേർത്ത് വെച്ചു നോക്കലും അവളുടെ നാണവും അവൻറെ പഞ്ചാര വർത്തമാനവും ആകെ കൂടി, ഇവരുടെ ഈ റൊമാൻറിക് സീൻ കണ്ടതും അതുവരെ 'ഊർവശീ ശാപം ഉപകാരം' എന്നു സമാധാനിച്ച് ഒറ്റക്ക് ഷോപ്പ് ചെയ്യുന്നതിൽ സംതൃപ്തയായ സുലൈഖയുടെ മനസ്സ് ഇളകാൻ തുടങ്ങി.
നീ ആധുനിക വനിതയാണ് , അസൂയ, കുശുമ്പ് ഇതൊന്നും നിനക്ക് ചേർന്നതല്ല, എന്നൊക്കെ പറഞ്ഞ് സുലു മനസ്സിനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും അവളുടെ കുശുമ്പിയായ മനസ്സിനുണ്ടോ വല്ല അനുസരണയും. ഇവരുടെ സീൻ അസഹനീയമായപ്പോൾ "പടച്ചോനെ, എനക്കിതൊന്നും കാണാൻ വയ്യേ" എന്ന ആത്മഗതത്തോടെ അവിടെ നിന്നിറങ്ങി അടുത്ത ഷോപ്പിൽ കേറി.
കുറച്ചു കഴിഞ്ഞപ്പോൾ ദേ വരുന്നു അവരും ആ കടയിലേക്ക്. ദേഷ്യം കേറിയ സുലു ഏതാണ്ട് മേടിക്കാനുറപ്പിച്ച ചുരിദാർ കാണിച്ചു ഇതിൻറെ മഞ്ഞ കളർ ഉണ്ടോ എന്നു ചോദിച്ചു. ഇല്ലെന്ന മറുപടി കേട്ടതും " പിന്നെന്തിനാ ഇഞ്ഞിബ്ടെ ഷോപ്പും തുറന്നിരിക്കുന്നെ .. പൂട്ടി പൊയ്ക്കൂടെ" എന്നു ചോദിച്ചു കയ്യിലിരുന്ന ചുരിദാർ ഡസ്കിലേക്ക് ഒരേറു കോടുത്തു.
മഞ്ഞ ചുരിദാർ ഇല്ലെങ്കിൽ ഷോപ്പ് തുറക്കാൻ പാടില്ലേ എന്ന് ആന്ധാളിച്ച് തന്നെ തന്നെ തുറിച്ചു നോക്കുന്ന സെയിൽസ്മാനെ ഒന്നു പുച്ഛത്തോടെ നോക്കി തലവെട്ടിച്ച് ചവിട്ടിക്കുലുക്കി പുറത്തേക്കിറങ്ങിയ സമയത്താണ് ഇതൊന്നും അറിയാതെ, ബീബിയുടെ കിളിനാദം കേൾക്കാൻ ദാഹിച്ചുള്ള പാവം ജമാലിൻറെ ഫോൺവിളി.
ഇനി നിങ്ങൾ പറ. ദേഷ്യം കാരണം അന്ധയായി ആരുടെടെ മേൽ കലിപ്പ് തീർക്കുമെന്നറിയാതെ അടിമുടി വിറച്ചു നിൽക്കുന്ന സുലുവിന് ഇരയുടെ രൂപത്തിൽ ഇതിനൊക്കെ കാരണമായ ജമാലിനെ തന്നെ കിട്ടിയാൽ വെറുതെ വിടുമോ..?
ജീവിതത്തിൻറെ രണ്ടറ്റം കൂട്ടി മുട്ടിക്കാനായി ഒരറ്റം കയ്യിൽ പിടിച്ചു തനിക്കു പിന്നാലെ മറ്റേ അറ്റം ഓടുന്നുണ്ടെന്നറിയാതെ മറുതല അന്യേഷിച്ചു ഓടുന്ന ജമാൽ കാര്യമറിയാത്ത ഈ കലിപ്പ് കേട്ട് മിണ്ടാതിരിക്കുമോ...?
Read more...

നിലാവ്


0 comments

അവൾ പറയുന്നു,
നിലാവ് എൻറെ സ്വന്തമല്ല
മറ്റു പലർക്കുംകൂടെ സ്വന്തമാണെന്ന്..
ഞാൻ നോക്കുമ്പൊഴൊക്കെ ഒരു ധ്രുവ താരകം പോലെ എൻറെ മുന്നിൽ 
വഴി കാട്ടിയായി അവനുണ്ട്.
ഞാൻ ഓടുമ്പോൾ കൂടെ ഓടിയും
ഞാൻ തളർന്നിരിക്കുമ്പോൾ
എന്നെ തന്നെ ഉറ്റുനോക്കി കൂട്ടിരുന്നും
ഞാൻ പിണങ്ങി പിന്തിരിഞ്ഞു നടക്കുമ്പോൾ
പിന്നാലെ വന്നു പിണക്കം മാറ്റിയും
എൻറെ കൂടെയുണ്ടവൻ..
ഗാഢ നിദ്രയിൽ ദുഃസ്വപ്നം കണ്ട്
ഞാൻ ഞെട്ടി ഉണരുമ്പൊഴും
എൻറെ ജാലകപ്പഴുതിലൂടെ കള്ളച്ചിരിയോടെ
എന്നെ തന്നെ നോക്കി നിൽക്കുന്ന
അവനെ എനിക്ക് കാണാം.
പിന്നെ എപ്പൊഴാണ് എൻറെ നിലാവ്
വേറെ ഒരാളുടെ കൂടെ പോകുന്നത്..?
എങ്ങനെയാണവൻ മറ്റുള്ളവർക്ക് കൂടി
സ്വന്തമാകുന്നത്..?
എപ്പോഴും കൂടെയുള്ള എൻറെ നിലാവിനെ
പിന്നെന്തിന്‌ ഞാൻ സംശയിക്കണം..?
ഞാൻ കണ്ണ് തുറക്കുമ്പോഴൊക്കെ
മുന്നിൽ പകൽ പോലെ തെളിയുന്ന
എൻറെ നിലാവിനെ അവളുടെ വാക്ക് കേട്ട്
ഞാനെന്തിനു അവിശ്വസിക്കണം...?
Read more...

സുലു ജമാല്‍


0 comments

ആഴ്ചയിൽ ഒരിക്കൽ മാത്രം സമാധാനത്തോടെ ഉറങ്ങാൻ കിട്ടുന്ന വെള്ളിയാഴ്ച ഉറക്കം മാക്സിമം യൂട്ടിലൈസ് ചെയ്തു ജമാൽ ഉറങ്ങുമ്പൊഴാണ് മൊബൈലിൻറെ നിർത്താതെയുള്ള റിംഗ്.
"ഏത് ബലാലാണ് ഇന്നേരത്ത് എൻറെ ഉറക്കം കളയാൻ" എന്ന് പിറുപിറുത്ത് കൊണ്ടു കലിപ്പോടെ ഫോൺ എടുത്ത ജമാൽ സ്ക്രീനിൽ സുലൈഖയുടെ നമ്പർ കണ്ടതും ആധിയോടെ ചാടി എഴുനേറ്റു.
"എന്താ സുലൂ... ഇഞ്ഞെന്താ ഇന്നേരത്ത് ബിളിച്ചേ..?"
"അതുണ്ടല്ലോ ജമാൽക്കാ ഞാനിന്നൊരു സാധനം മാങ്ങി"
"എന്തു സാധനാ സുലൂ ഇഞ്ഞ് മാങ്ങിയേ..?" പറയുമ്പോൾ ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തിയതിലുള്ള കലിപ്പ് മറച്ചു വെച്ച് സംസാരത്തിൽ അത്യാവശ്യത്തിന് തേനും ശർക്കരയും പുരട്ടാൻ ജമാൽ മറന്നില്ല. മറന്നാലുള്ള പുകില് അയാൾക്കറിയാമായിരുന്നു.
"ഇങ്ങക്ക് ഇപ്പം എന്നോട് ഒര് ഇഷ്ടോം ഇല്ല. അതല്ലേ എന്നോട് സംസാരിക്കാൻ പോലൂം താല്പര്യം ഇല്ലാത്തെ. ഇങ്ങക്ക് ആട വല്ല മദാമ്മയും ഉണ്ടാവും. അതാ എന്നെ മാണ്ടാത്തെ" എന്ന് പറഞ്ഞുള്ള പരാതിയും. പിന്നെ മൂക്ക് പിഴിച്ചലും കരച്ചിലും.
എല്ലാം സഹിക്കാം ആ കരച്ചിൽ, അത് കേട്ടാൽ പണ്ട് പ്രവാസത്തിലേക്ക് വണ്ടി കയറുമ്പോൾ ഉമ്മറത്ത് കണ്ണീരോടെ തന്നെ യാത്രയാക്കുന്ന സുലുവിൻറെ ദയനീയ മുഖം ഓർത്തു പോകും ജമാൽ. അത് മതി പിന്നെ കുറേ ദിവസത്തേക്കുള്ള അയാളുടെ ഉറക്കം കളയാൻ.
"അത് ജമാൽക്ക ഇന്നിബ്ടെ രണ്ടു പെണ്ണുങ്ങള് മന്ന്ക്കേനു. നിർമ്മിച്ച സാധനേല്ലേ.... അതും കൊണ്ട്."
"എന്ത് നിർമ്മിച്ച സാധനം... ? ഇഞ്ഞ് തെളിച്ചു പറ സുലോ"
"എന്ത്ന്നാ തെളിച്ചു പറയാൻ. ഞമ്മള് ചോറും കറീം ബെളമ്പി തിന്ന്ന്ന പ്ലെയിറ്റ് . അതന്നെ"
"അതിനെന്തിനാ നിർമ്മിച്ച സാധനം എന്നൊക്കെ പറയുന്നെ. പ്ലെയിറ്റ് എന്ന് പറഞ്ഞാപ്പോരേ. എല്ലാ പ്ലെയിറ്റും നിർമ്മിക്കുന്നത് തന്നെയല്ലേ.. ?"
"അതൊന്നും എനക്ക് അറിഞ്ഞൂടാ.. ഇത് ഓല് സ്വന്തായി നിർമ്മിച്ചതാലോ, പൊറത്തൊന്നും കിട്ടൂലാന്നാ ഓല് പറഞ്ഞേ. അതോണ്ട് എൻറേട്ത്ത് പൈശ ഇല്ലാത്തോണ്ട് ഞാൻ അപ്പുറത്തെ പാത്തുച്ചാനോട് പൈശ കടം മാങ്ങീറ്റാ മാങ്ങിയേ..."
ഇതെന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ ആണെന്ന് ജമാലിന് മനസ്സിലായെങ്കിലും ഒരു കുടുംബ കലഹം ഒഴിവാക്കാൻ അയാൾ മൌനം പാലിച്ചു
"ബേറെ ബിശേശോന്നും ഇല്ലാലോ , ഞാൻ ഞാൻ ഉറങ്ങട്ടെ സുലോ. " എന്ന് പറഞ്ഞ് മറുപടിക്ക് കാത്തു നില്കാതെ ജമാൽ കോൾ കട്ട്‌ ചെയ്തു
ഉച്ചക്ക് ജുമുഅക്ക് ഇറങ്ങാൻ തിരക്കിൽ ഒരുങ്ങുമ്പോഴാണ് വീണ്ടും കട്ടിലിൽ കിടന്ന് മൊബൈൽ പെടക്കാൻ തുടങ്ങിയത്.
"എല്ലാ പഹയന്മാരും മനുഷ്യൻ ബിസിയാവ്ന്ന നേരം നോക്കി ഇരിക്ക്വാ ബിളിക്കാൻ" എന്ന് പറഞ്ഞു ദേഷ്യത്തോടെ ഫോണിനരികിലേക്ക് ചെന്നപ്പോൾ വീണ്ടും സുലു തന്നെ.
"ഈ വാട്സ്അപ്പ് കോള് ബന്നത് മുതൽ മനുഷ്യന് സ്വൈര്യല്ലാണ്ടായി. തൊട്ടതിനും പിടിച്ചതിനും ഒക്കെ ബിളിച്ച് എടങ്ങേറാക്കിക്കോളും. " സുക്കർ ബർഗ്ഗിനോടുള്ള ദേഷ്യം ജമാൽ തീർത്തത് പച്ച ബട്ടന് ഒരു തള്ള് വെച്ചു കൊടുത്തിട്ടാണ്.
" എന്താ സുലൂ..ഇഞ്ഞ് പിന്നേം..? ഞാൻ പള്ളീൽ പോവാൻ നോക്ക്ന്നേനു. "
"അത്ണ്ടല്ലോ ജമാൽക്കാ.." സുലു നിന്നു പരുങ്ങി.
"എന്താ സുലോ..ഇഞ്ഞ് കാര്യം പറ..."
അത് നേരത്തെ ഞാൻ മാങ്ങിയ ആ നിർമ്മിച്ച പ്ലെയിറ്റ് ഇല്ലെയ്നോ" പിന്നേം നിന്ന് പരുങ്ങാൻ തുടങ്ങി സുലൈഖ
"ഇഞ്ഞ് തെളിച്ചു പറ സുലോ.. എനക്ക് പള്ളീൽ പോകാൻ നേരം പോന്നൂ. പ്ലെയിറ്റിനെന്തു പറ്റി..?"
"അത് ഇന്നുച്ചക്ക് ചൂടുള്ളചോ റ് ബെളമ്പിയപ്പോ പൊട്ടിപ്പോയി. ഞാൻ എല്ലം പൊട്ടുമോന്ന് അറിയാൻ എല്ലാത്തിലും ചോറ് ഇട്ടു നോക്കി. എല്ലം പൊട്ടിപാപോയി." സുലു ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു.
തിരക്കിൽ വിളിച്ച ദേഷ്യവും, പൈസ വെർതെ കളഞ്ഞ കലിപ്പും എല്ലാം കുടെയായപ്പോൾ ജമാലിൻറെ പിന്നീടങ്ങോട്ടുള്ള സംസാരം മോട്ടോർ ഘടിപ്പിച്ച തയ്യൽ മെഷീൻ പോലെയായി.
"നിർമ്മിച്ചതാ, പുറത്ത്‌ പീടികയിൽ കിട്ടൂലാ എന്നൊക്കെ പറഞ്ഞപ്പോൾ തന്നെ എനക്ക്‌ തോന്യേതാ ഇതിങ്ങനെയാ ബെരൂ എന്ന്... അതങ്ങനെനെയാ പുറത്ത് പീടികയിൽ ഉണ്ടാവുന്നതെങ്ങനെയാ ഇമ്മാതിരി സാധനം ബിറ്റാല് പിറ്റേന്നേക്ക് പീടിയ അവ്ടെ നാട്ടുകാർ ബാക്കി വെക്ക്വോ..?"
മറുതലക്കയൽ സുലു നിശ്ശബ്ദം. സുലു ഒന്നും മിണ്ടാത്തത് കണ്ടപ്പോൾ ജമാൽ ഒന്നൂടെ ഉശാറായി.
"അല്ലേലും ഞാനിബ്ടെ കെടന്ന് ഇങ്ങനെ നയിക്കുക. ഇഞ്ഞ് മണ്ടത്തരം കാട്ടി പൈശ ഇങ്ങനെ നശിപ്പിക്കുക. എന്നാല് മാസത്തില് പൈശ അങ്ങ് കിട്ടീക്കില്ലേങ്കിലോ ഇൻറെ സ്വഭാവം മാറൂലെ. എന്നാലോ ഇങ്ങനെ മണ്ടത്തരം കാണിച്ചിറ്റ് പൈശ കളയുന്നേന് മാത്രം ഒരു കൊറവൂലാ.."
മണ്ടത്തരം എന്ന് പറഞ്ഞത് കോടീശ്വരൻ പരിപാടിയിൽ പങ്കെടുക്കാൻ'മുടങ്ങാതെ എസ്.എം.എസ് അയച്ച് കാത്ത് നിൽക്കുന്ന സുലുവിന് അത്രക്കങ്ങ് ദഹിച്ചില്ല.
"നാറാണത്ത് ഭ്രാന്തൻ കല്ല് ഉരുട്ടി കയറ്റുകയും തള്ളീടുകയും ചെയ്യുന് പോലെ പ്രവാസത്തിൽ പോവുകേം ബര്വേം ചെയ്യുന്ന ഇങ്ങള് എന്നെ മണ്ടത്തരം പഠിപ്പിക്കണ്ട."
"ഇങ്ങള് ഇള്ള പണ്ടം തീർത്തും പണയം ബെച്ചും നാട്ട്കാരോട് കടം മാങ്ങിയും ദുബായ്ക്ക് പറക്കും. എന്നിട്ട് അവിട കെടന്ന് നയിച്ച് ഇബ്ട ഇള്ള കടം തീർക്കാൻ തുടങ്ങും. കടത്തിന്ന് ഒന്ന് കയ്ച്ചലായാൽ പിന്നേം നാട്ടിൽ ബരും. പിന്നേം പണയം വെക്കും പിന്നേം ഗൾഫിൽ പോകും.. പിന്നേം കടം ബീടും...പത്ത് പതിനഞ്ച് കൊല്ലായിറ്റ് ഇതന്നല്ലെ ഇങ്ങളെ പണി. ഇത്രേം കാലത്തിനിടേല് മൂന്ന് കൊല്ലം തെകച്ച് ഇങ്ങള് എൻറെട്ത്ത് നിന്നിക്ക്ണ്ടോ...? പടച്ചോൻറെ കൃപ കൊണ്ടു മൂന്നു മക്കളെ കിട്ടി. അൽഹംദുലില്ലാ. അല്ലാണ്ട് ബേറെ എന്ത് സമ്പാദ്യമാ ഇങ്ങള് ഇണ്ടാക്ക്യേ...?
ഇങ്ങള് ചെയ്യുന്ന ഈ മണ്ടത്തരത്തിൻറെ അത്ര വലിയ മണ്ടത്തരമൊന്നും ഞാൻ ചെയ്തിക്കില്ല." സുലു നിന്നു വിറച്ചു
"എന്നാ പിന്നെ ഞാൻ നാട്ടില് നിക്ക. പോത്ത് പോലോത്ത ഇനിക്കും മക്കൾക്കും തിന്നാനും പത്രാസ് കാണിക്കാനും ഇൻറെ ബാപ്പ കൊണ്ടു തരുവേല്ലോ... ഞാനിബ്ട്ന്ന് ചോര നീരാക്കി നയിക്കുന്ന പൈശ കൊണ്ടു തിന്നിറ്റ് ബറ്റ് എല്ലിൻറെ ഉള്ളിൽ കുത്ത്ന്നതാ ഇനിക്ക്.... നാട്ടിൽ ബന്നിറ്റ് ഇൻറെ ദൂർത്തിനും ആഢംബരത്തിനും പൈശ ഉണ്ടാക്കാൻ ഞാൻ കക്കാൻ പോവ."
ഇങ്ങനെ പറയാനാണ് ജമാലിന് ചൊറിഞ്ഞു വന്നതെങ്കിലും പകരം " ഹലോ.. സുലോ.. കേൾക്കുന്നില്ലാലോ.. ഇഞ്ഞാട ഇണ്ടോ. " എന്നാണ് പുറത്ത് വന്നത്
സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന്‌ ചിലതൊക്കെ പറയാതെ വിഴുങ്ങേണ്ടത് അത്യാവശ്യമാണ്‌ എന്നത് പാവം ജമാലിന് നന്നായി അറിയാമായിരുന്നു.
Read more...

Friends Delux


0 comments

ചില സമയത്ത്‌ 20 രുപക്ക്‌ മുന്നിൽ 500രൂപ ഒന്നും അല്ല എന്ന് അനുഭവം എന്നെ പഠിപ്പിച്ചു. എന്തെ, അതിശയം തോന്നുന്നോ..? ഇത് വായിക്കൂ.
ഒരാഴ്ച മുൻപ്‌ വെക്കേഷൻ പ്രമാണിച്ച് ഇത്തയുടെ വീട്ടിൽ പോവുകയായിരുന്നു ഞാൻ. രാവിലെ തുടങ്ങിയ ഒരുക്കം കുളിയും, തേവാരവും, പെയിൻറടിയുമെല്ലാം കഴിഞ്ഞു ഇറങ്ങുമ്പൊഴേക്കും സമയം 4 മണി കഴിഞ്ഞിരുന്നു. പേരാമ്പ്രയാണു ഇത്തയുടെ വീട്. വടകരയിൽ നിന്നു എന്റെ നാട്ടിലൂടെ പേരാമ്പ്രക്ക്‌ നേരിട്ട് ബസ്സ്‌ ഉണ്ട്‌. ഞാൻ വീട്ടിൽ നിന്നും ഓട്ടോയിൽ ടൗണിൽ എത്തുമ്പോൾ ബസ്സ്, സ്റ്റോപ്പിൽ യാത്രക്കാരെ കയറ്റുന്നുണ്ടായിരുന്നു.
മഴക്കോളും, സമയം വൈകിയതും എല്ലാം കൂടെയുള്ള ഭയം കാരണം ബസ്സിനു കൊടുക്കാൻ വേണ്ടി ചില്ലറയാക്കാൻ കയ്യിൽ കരുതിയ 500 രൂപയുടെ കാര്യം മറന്നു ബസ്സിൽ ചാടിക്കയറി. കണ്ടക്റ്റർ അരികിലേക്ക്‌ വരുന്നത്‌ കണ്ടപ്പോഴാണ് ചില്ലറയാക്കാൻ മറന്നല്ലോ എന്ന കാര്യം ഓർമ്മ വന്നത്. പിന്നെ നെഞ്ച് പട പടാന്നു മിടിക്കാൻ തുടങ്ങി. പണ്ടു ഹോം വർക്ക്‌ ചെയ്യാത്തതിനു കണക്ക്‌ മാഷ്‌ പിടിച്ചപ്പൊ പോലും ഞാൻ ഇത്ര ഭയന്നിട്ടുണ്ടാവില്ല. ധൈര്യം സംഭരിച്ചു ദൈവത്തയും ഒർമ്മയിൽ വന്ന സകല ദൈവ ദൂതന്മാരേയുമൊക്കെ വിളിച്ചു പ്രാർത്ഥിച്ചു കൊണ്ട് "ഒരു പേരാമ്പ്ര" എന്നു പറഞ്ഞു 500 രൂപ കണ്ടക്ടറുടെ കയ്യിൽ കൊടുത്തു.
ആപത്‌ ഘട്ടങ്ങളിൽ മാത്രം ദൈവത്തെ ഓർക്കുന്ന എന്റെ പ്രാർത്ഥനയിലെ കാപട്യം മനസ്സിലായിട്ടാവണം ദൈവം എന്നെ തുണച്ചില്ല. പേടിച്ചത്‌ തന്നെ സംഭവിച്ചു. ചില്ലറക്ക്‌ ആവശ്യപ്പെട്ട കണ്ടക്ടറോട് ചില്ലറ ഇല്ല എന്നു പറഞ്ഞതും ആ 500 രൂപ എറിയുന്നത്‌ പോലെ എന്റെ കയ്യിൽ തിരിച്ചേൽപ്പിച്ചതും ഒരുമിച്ചായിരുന്നു. ഞാൻ ഒന്നും മിണ്ടിയില്ല. ബസ്സിൽ 500 രൂപ കൊടുക്കുക എന്ന മഹാപരാധമല്ലേ ചെയ്തിരിക്കുന്നത്‌. സഹിക്കുക അല്ലാതെന്തു ചെയ്യും. 500 രൂപയോട്‌ ആദ്യമായി വെറുപ്പ് തോന്നിയ നിമിഷങ്ങൾ.
ബസ്സിൽ തിരക്കില്ലാത്തതിനാൽ എല്ലാർക്കും ഈ സീൻ കാണാമായിരുന്നു. പരിഹാസമോ സഹതാപമോ എന്നു തിരിച്ചരിയാൻ കഴിയാത്ത വിധത്തിലുള്ള നോട്ടങ്ങൾ. ഭൂമി പിളർന്നു അകത്തേക്ക്‌ പോയിരുന്നെങ്കിൽ എന്ന് പോലും ആശിച്ചു പോയി ഞാൻ. എന്തു ചെയ്യാം. അതിന് ഞാൻ സീതയല്ലല്ലോ.
ചമ്മൽ മറക്കാനായി ഞാൻ ബാഗിൽ ചിലറയ്ക്ക്‌ തപ്പലോട്‌ തപ്പൽ. എവ്ടെ.... ഉണ്ടായിട്ടു വേണ്ടേ കിട്ടാൻ. അടുത്ത സ്റ്റോപ്പിൽ ഇറങ്ങിയാലോ എന്നൊക്കെ ചിന്തിച്ച് എന്തു ചെയ്യണമെന്നറിയാതെ ആത്മവിശ്വാസം ചോർന്ന് പകച്ചു നിൽക്കുമ്പൊഴാണ് അടുത്ത സീറ്റിൽ ഇരിക്കുന്ന ചേച്ചി "എന്താ പൈസ വേണോ" എന്നു ചോദിക്കുന്നത്‌. ആശ്വാസത്തോടെ തിരിഞ്ഞു നോക്കിയപ്പോൾ മുഖ പരിചയമുള്ള ചേച്ചിയാണ് .ഒട്ടും ആലോചിക്കേണ്ടി വന്നില്ല എനിക്ക്‌ "വേണം" എന്നു പറയാൻ. ആ ചേച്ചി 20 രൂപ എനിക്ക്‌ തന്നു അവരുടെ സ്റ്റോപ്പിൽ ഇറങ്ങിപ്പോയി.
അതുവരെ കുനിഞ്ഞു നിൽകുന്ന എന്റെ തല പൈസ കിട്ടിയതും പെട്ടെന്നു ഉയർന്നു. നഷ്ടപ്പെട്ട അത്മ വിശ്വാസം പതിൻ മടങ്ങായി വീണ്ടെടുത്ത് എന്റെ നിസ്സഹായാവസ്ഥ ആസ്വദിക്കുകയായിരുന്നു കണ്ടക്റ്റർക്ക്‌ നേരെ വിജയ ഭാവത്തോടെ നോക്കി ഞാൻ പൈസ കയ്യിൽ വെച്ചു കൊടുത്തു. " ഇത്ര നേരം ഓടിയിട്ട് 500 രൂപക്കുള്ള ചില്ലറ നിങ്ങളുടെ കയ്യിൽ ഇല്ല അല്ലേ" എന്നു കലിപ്പോടെ ചോദിക്കാനും ഞാനപ്പോൾ മടിച്ചില്ല. എന്റെ കലിപ്പ്‌ ഭാവം കണ്ടിട്ടാകണം പൈസയും മേടിച്ച് അയാൾ പിന്നിലേക്ക്‌ ഒറ്റ വലിയൽ.
തള്ളേ കലിപ്പ്‌ തീരണില്ലല്ലോ...അവനോടുള്ള‌ എൻറെ കലിപ്പ് എങ്ങനെ തീർക്കും..?. കുറെ കാലമായി ബസ്സിൽ യാത്ര ചെയ്യാത്തത്‌ കൊണ്ടു പേരാമ്പ്രക്ക് എത്ര രൂപയാണെന്ന് എനിക്കറിയില്ല. 20 രൂപ തന്നെ ഉണ്ടാവുമോ..? ഇല്ലെങ്കിൽ ബാക്കി പൈസക്ക്‌ ചോദിക്കുമ്പോൾ രണ്ട് പറയാമായിരുന്നു. ഇങ്ങനെ ചിന്തിച്ചു തല പുകയ്ക്കുമ്പോഴാണ് പെട്ടെന്ന് എന്റെ തലയിൽ ട്യൂബ്‌ ലൈറ്റ്‌ മിന്നുന്നത്‌. ലവൻ എനിക്ക്‌ ടിക്കറ്റ്‌ തന്നിട്ടില്ല...!!!!.
പിന്നെയുണ്ടോ എൻറെ മനസ്സ് അടങ്ങിയിരിക്കുന്നു. ഗോൾ അടിക്കാൻ പാകത്തിൽ ബോൾ എനിക്ക് കിട്ടിയിരിക്കുവല്ലേ. ബാക്ക് ഡോറിൽ നിൽക്കുന്ന അയാളെ നോക്കുമ്പോഴൊക്കെ എനിക്ക് മുഖം തരാതെ അയാൾ നോട്ടം മാറ്റിക്കളഞ്ഞു. അവസാനം മുന്നിൽ യാത്രക്കാർ കൂടിയപ്പോൾ ഗത്യന്തരം ഇല്ലാതെ ടിക്കറ്റ്‌ മുറിക്കാൻ വന്ന അയാളോട്‌ "എനിക്ക് ടിക്കറ്റ് കിട്ടീല്ല" എന്നു പറഞ്ഞു. ഇത്തിരി നേരം ടിക്കറ്റിൽ നോക്കി ആലോചിച്ചു അയാളെനിക്ക് ടിക്കറ്റ്‌ മുറിച്ചു തന്നു. സത്യം പറഞ്ഞാൽ നേരത്തെ പൈസ കോടുക്കുമ്പോൾ എന്റെ കണ്ണിലെ LED ലൈറ്റ്‌ കാരണം അയാളോട് ടിക്കറ്റ്‌ തരാൻ തന്നെ മറന്നു പോയിരുന്നു.
ടിക്കറ്റിൽ 13 രൂപ എന്ന് കണ്ടതും ബജറ്റ്‌ അവതരിപ്പിച്ചു കഴിഞ്ഞ മാണി സാറിനെ പോലും തോൽപ്പിച്ചു കളഞ്ഞു എന്റെ വിജയീ ഭാവം. ടിക്കറ്റ്‌ തന്നു എന്റെ മുന്നിൽ നിന്നും രക്ഷപ്പെടുന്ന കണ്ടക്റ്ററെ "ഹലോ.." എന്നു വിളിച്ചു ഞാൻ " ബാക്കി പൈസ എവ്ടെ" എന്നു ചോദിച്ചു. ഒന്നു ആലോചിച്ചു അയാൾ പറഞ്ഞു "ഞാൻ നേരത്തെ ബാക്കി പൈസ തന്നല്ലോ" എന്ന്. പിന്നെ എന്റെ ദേഷ്യം അതിന്റെ എക്സ്ട്രീമിൽ എത്തി. "റെസിയ റിലാക്സ്‌" എന്നു ഞാൻ പറയുന്നുണ്ടെങ്കിലും എവ്ടെ ഞാൻ റിലാക്സ്.
"500 ന് ചില്ലറ തരാതെ എന്നെ കഷ്ടപ്പെടുത്തിയതും പോരാ ഇപ്പം പൈസ തന്നെന്നും പറഞ്ഞെന്നെ പൊട്ടൻ കളിപ്പിക്കുന്നോ. നിങ്ങൾ എനിക്ക്‌ ടിക്കറ്റും പൈസയും ഒന്നും തന്നില്ല. 20 രൂപയും വാങ്ങി പിന്നിലേക്ക് ഒറ്റ ഓട്ടമായിരുന്നില്ലേ." ഞാൻ ചോദിച്ചു
"പേരമ്പ്രയല്ലേ ഇറങ്ങേണ്ടത്‌.. അപ്പോ തരാം" എന്നും പറഞ്ഞു ലവൻ വീണ്ടും പിന്നിലേക്ക്‌ വെച്ചടിച്ചു.
പേരാമ്പ്ര എത്തിയിട്ടും അവൻ മുന്നിലേക്ക്‌ വരുന്നതോ പൈസ തന്നതോ ഇല്ല. എൻറെ സ്റ്റോപ്പ്എത്തിയിട്ട് ഞാൻ ഇറങ്ങാത്തത് കണ്ടപ്പോൾ "ഇറങ്ങിക്കോ പൈസ തരാം" എന്നു പറഞ്ഞപ്പോഴും ഞാൻ വിട്ടു കൊടുത്തില്ല. "പൈസ കിട്ടിയിട്ട് ഇറങ്ങാം" എന്നായി ഞാൻ. അപ്പോ അവൻ വന്നു 7 രൂപ ബാക്കി തന്നു. 7 രൂപയല്ല 7പൈസയാണെങ്കിൽ പോലും അത് വാങ്ങിയിട്ടേ ഞാൻ ഇറങ്ങുമായിരുന്നുള്ളൂ. അത്രക്ക് നാണം കെട്ടിരുന്നു ഞാൻ.
പുറത്തിറങ്ങി ബസ്സിന്റെ പേരൊന്നു നോക്കി കളയാം എന്നു കരുതീ പേരു വായിച്ചപ്പോഴാ ശരിക്കും എന്റെ കണ്ണു നിറഞ്ഞു പോയത്‌. "
Friends Delux"....!!!
-----------------------------------------------
എന്നാലും എന്റെ "ഫ്രണ്ട്സ് ഡീലക്സ്കാരാ" ഫ്രണ്ടിനോട് കാണിക്കുന്ന സ്നേഹം വേണ്ട ഒരു എനിമിയോട്‌ കാണിക്കുന്ന ദയ എങ്കിലും നിങ്ങൾക്ക്‌ എന്നോട്‌ കാണിച്ചൂടാർന്നോ...frown emoticon
ചേച്ചീ... നന്ദിയുണ്ട്‌. മുഖ പരിചയം ഉണ്ടെന്നല്ലാതെ നിങ്ങളുടെ പേരോ വീടോ എനിക്കറിയില്ല. നിങ്ങൾ അപ്പോൾ ആ പൈസ തന്നില്ല എങ്കിൽ ആകെ നാണം കെട്ടു അടുത്ത സ്റ്റോപ്പ്‌ ഇറങ്ങുക എന്ന ഒപ്ഷണേ എന്റെ മുന്നിൽ ഉണ്ടായിരുന്നുള്ളൂ. ഞാൻ ആവശ്യപ്പെടുക പോലും ചെയ്യാതെ ആ സമയത്ത്‌ എന്നെ സഹായിച്ചതിനുള്ള നന്ദി വാക്കുകളിൽ ഒതുങ്ങില്ല. എപ്പൊഴാണ് നിങ്ങളെ കണ്ടു ആ പൈസ തിരികെ തരാൻ പറ്റുക എന്നറിയില്ല. പൈസ തിരിച്ചു തന്നാലും തീരുന്നതല്ല ‌ നിങ്ങളോടുള്ള എൻറെ കടപ്പാട്... heart emoticon
Read more...

സൗഹൃദം


0 comments

സൗഹൃദമേ നിന്നേക്കാൾ മനോഹരമായ മറ്റേത് ബന്ധമാണ് ഭൂമിയിൽ ഉള്ളത്....
അതു കൊണ്ടു തന്നെയാണ് നിന്നെ ഞാൻ പ്രണയിച്ചു പോയതും, പ്രണയത്തെ അവഗണിച്ചു പോകുന്നതും.
 —
Read more...

വിധി


0 comments

എൻറെ വിധിയിൽ നിൻറെ പേര്
ദൈവം എഴുതി വെച്ചിട്ടുണ്ടെങ്കിൽ....
എൻറെ പരിഭവങ്ങളിലെ,
എൻറെ പിണക്കത്തിലെ,
എൻറെ ദേഷ്യത്തിലെ,
എൻറെ അവഗണനയിലെ,
എൻറെ കുശുമ്പിലെ,
എൻറെ സ്വാർത്ഥതയിലെ,
എൻറെ സ്നേഹം
നീ തിരിച്ചറിയും.
ആ സ്നേഹം മതി
നിന്നെ എന്നിൽ നിന്ന്
അകറ്റാൻ ശ്രമിക്കുന്ന
ഏത് ബാഹ്യ ശക്തികളേയും
അശക്തരാക്കാൻ..
എന്നിട്ടും നീ അകലുന്നു എങ്കിൽ
എൻറെ വിധിയിൽ നിൻറെ പേര്
എഴുതി ചേർക്കാതെ
എൻറെ നഷ്ടങ്ങളുടെ പട്ടികയിലെ
വലിയ നഷ്ടമായാണ് ദൈവം നിന്നെ
എഴുതിയതെന്ന് ഞാൻ സമാധാനിച്ചോളാം...heart emoticon
Read more...

ലൗ കാൽക്കുലർ


0 comments

ഡ്യൂട്ടി കഴിഞ്ഞു ക്ഷീണിച്ചു റൂമിൽ എത്തിയ ജമാൽ ഡ്രസ്സ്‌ അഴിച്ച് തോർത്ത് മുണ്ടുടുത്ത് തലയിൽ എണ്ണ തേച്ചു പിടിപ്പിച്ചു കൊണ്ട് കുളിക്കാനായി ബാത്ത്‌ റൂമിലേക്ക്‌ നടക്കുമ്പൊഴാണ് കിടക്കയിലിരുന്ന മൊബൈലിലെ കിളി കൂവിയത്‌.
"ഈ മൊബൈൽ എന്ന സാധനം കണ്ടു പിടിച്ചില്ലായിരുന്നെങ്കിൽ ലോകത്ത് പകുതി സമാധാനം കിട്ടിയേനെ..." എന്ന ആത്മഗതത്തോടെ ‌ നോക്കിയപ്പോൾ വാട്സപ്പിൽ സുലുവിന്റെ മെസ്സേജ്.
"ജമാൽക്കാ.. ഈ ശാസ്ത്രത്തിന്റെ കണക്ക് കൂട്ടല് തെറ്റ്വോ..?"
ഇവൾകിതെന്തു പറ്റി സാധാരണ മസ്സേജ് അയക്കുമ്പോ സലാം ചൊല്ലി, കണ്ണിൽ പ്രേമമുള്ളതും ചുണ്ടിൽ പ്രേമമുള്ളതും സ്മൈലി ഒക്കെ ഇട്ടിട്ടാണല്ലോ കാര്യത്തിലേക്ക്‌ കടക്കാറ്. ഇന്നിതെന്തിനുള്ള പുറപ്പാടാണു പടച്ചോനെ...."ജമാലിന് അപകടം മണത്തു.
"ഇങ്ങളിങ്ങനെ മിണ്ടാണ്ട് നിന്നിറ്റ് എന്നെ പൊട്ടത്തി ആക്കാന്ന് ബിജാരിക്കെണ്ട. ഇങ്ങളെ സീന് എനക്ക്‌ ഇബ്ടെ കാണാ...."
"അല്ല... ഈ കുരിപ്പ് ജിന്ന് സേവേം തൊടങ്ങ്യാ..? ഞാനിബ്ടെ തോർത്ത്‌ മുണ്ട്‌ മാത്രമിട്ടു നിക്ക്വാന്ന് ആ പഹയത്തിക്ക് എങ്ങന്യാ തിരിഞ്ഞെ. ..." ജമാൽ അന്തം വിട്ടു നിൽക്കുമ്പൊ ഉത്തരമായി സുലുവിൻറെ അടുത്ത മെസ്സേജെത്തി.
"ഇങ്ങള് ആട എൻറെ മെസ്സേജ് കണ്ട്ക്ക് ന്ന് നീല ശരി കണ്ടപ്പോ എനക്ക് തിരിഞ്ഞ്ക്ക് "
"ഓ.. അങ്ങനെ.. ഞാനങ്ങ് പേടിച്ചോയി. " അപ്പൊഴാ ജമാലിന് സമാധാനം ആയത്. ശരിക്കും അങ്ങനെ വല്ല സിദ്ധിയും ഉണ്ടെങ്കിൽ ജമാലിൻറെ ചില ഉടായിപ്പൊക്കെ സുലു അറിഞ്ഞേനെ.
"ആ അങ്ങനെ തന്നെ... ഇങ്ങള് ഞാൻ ചോയിച്ചേന് മറുപടി താ... അങ്ങനെ അങ്ങ് രക്ഷപ്പെടാന്ന് ബിജാരിക്കണ്ട"
"എൻറെ പൊന്നു സുലൂ.. ഞാൻ കുളിക്ക്വാൻ നോക്ക്വാ.. ഇൻറെ പായ്യാരം പറച്ച് കേട്ട് നിക്ക്വാനുള്ള നേരം ഇപ്പം എനക്കില്ല"
"അല്ലേലും ഇപ്പം ഇങ്ങക്ക് എന്നോട് മിണ്ട്ന്ന തന്നെ ഇഷ്ടേല്ല. പണ്ട് എൻറെ ഷാളിൻറെ തുമ്പും പിടിച്ചു എൻറ്ടുത്തൂന്ന് മാറാതെ നടന്ന മന്ഷ്യനാ. ഇപ്പം എന്നോട് മിണ്ടാനേ നേരേല്ല...ഇങ്ങക്ക് എന്നോട് മിണ്ടാൻ നേരേല്ലാണ്ട് ആവ്വാൻ മാത്രം ഇപ്പം എന്ത്ന്നാ ഇത്ര വലിയ പണി..? . ജോലിയും കയിഞ്ഞ് റൂമില് എത്തീക്കില്ലേ. ഇനി കുളിക്കണം ഒറങ്ങണം. ബേറെ പണിയൊന്നൂല്ലാലോ.." സുലു കലിപ്പ് ചേർത്ത് പരിഭവം വിളമ്പി.
" ഹാ...ഞാൻ കുളിച്ച് കഴിയുമ്പഴേക്ക് കയിച്ചിട്ട തുണിയെല്ലം ഇൻറെ ബാപ്പ അലക്കി തരും. നേരം ബെള്ക്കുമ്പം ഒരു കപ്പ് ചായേം ഒരു കഷ്ണം ബ്രഡും തിന്നതാ. ബെശന്നിറ്റ് കൊടല് കരീന്ന്ണ്ട്. എന്തെങ്കിലും തിന്നണേങ്കില് സ്വന്തായിറ്റ് ഇണ്ടാക്കണം. അത് ഇൻറെ ഉമ്മ ബന്നിറ്റും ഇണ്ടാക്കും . എനക്കതും തിന്നിറ്റ് കെടക്കേ കയരി കെടന്നാ മതിയല്ലോ.." എന്നാണ് ജമാൽ പറയാൻ വന്നതെങ്കിലും ഇപ്പ തന്നെ സുലു ഉടക്കിൻറെ മൂഡിലായത് കൊണ്ട് ഇനിയും പ്രഷറ് കൂട്ടുന്നത് സ്വന്തം ആരോഗ്യത്തിന് ഹാനികരമാണെന്ന് മനസ്സിലാക്കി അതങ്ങ് വിഴുങ്ങി.
"ഇതല്ലം എന്നോട് ചോയിക്ക്വാന്ണ്ടോ സുലൂ... ശാസ്ത്രത്തിന് പെഴക്ക്വോന്നൂല്ലാ...." ജമാല് ഇത്തിരി പുഛത്തോടെ സുലുവിൻറെ ചോദ്യത്തിനുള്ള ഉത്തരം പറഞ്ഞു.
"ആണല്ലേ... എന്നാ ഇങ്ങള് തന്നെ പറ, എന്നോടുള്ള സ്നേഹത്തിൻറെ പത്ത് ശതമാനം ഇങ്ങള് ഏതോൾക്കാ കൊട്ത്തേ..?" ആവശ്യത്തിലേറെ കലിപ്പ് ചേർത്തിളക്കി ജമാലിന് നേരെ സുലുവിൻറെ ചോദ്യം .
ഇന്നോടുള്ള സ്നേഹം ഞാൻ ബേറൊരുത്തിക്ക് കൊടുത്ത്ക്ക് ന്നോ..? ഇഞ്ഞെന്ത്ന്നാ സുലൂ പറേന്നെ. എനക്ക്‌ ഇന്നോടും മക്കളോടും അല്ലാണ്ട് വേരെ ആരോടാ ഇഷ്ടം.. ഇന്നെ പേടിച്ചിട്ടു എന്റെ ഉമ്മാനോട് പോലും നേരാംവണ്ണം സ്നേഹ ത്തോടെ മിണ്ടാറില്ല.. ആ എന്നോട്‌ തനെ ഇഞ്ഞിങ്ങനെ ഒക്കെ പറേണം" സുലുവിൻറെ ചോദ്യം കേട്ടതും ജമാലിന് സങ്കടമായി.
" ഇങ്ങൾ എന്നെ അങ്ങനെ പൊട്ടത്തി‌ ആക്കാൻ നോക്കണ്ട. . ഇങ്ങക്ക് എന്നോട് ഇഷ്ടേല്ല. ഇണ്ടങ്കില് ഇങ്ങള് കുട്ട്യേക്ക് കൊടുത്ത് വിട്ട ടാബിൽ ആ സ്നേഹം കാണണ്ടതല്ലേ..?
"ഇഞ്ഞെന്ത്ന്നാ പറേന്നെ സുലൂ.. ഇന്നോട്ള്ള സ്നേഹം എങ്ങനെയാ ടാബിൽ കാണ്വാ..?" ജമാലിനൊന്നും മനസ്സിലായില്ല.
"ഇങ്ങള് കൊടുത്തൂട്ട ടാബില് ഒരു "
ലൗ കാൽക്കുലർ" എന്ന ഒരു സാധനം ഉണ്ട്. അയില് മാപ്പ്ളേൻറേം ഓളേം പേര് അടിച്ച് നോക്യാല് എത്ര ഇഷ്ടേണ്ട്ന്ന് ബെരും" സുലു കാര്യം വെളിപ്പെടുത്തി.
"അള്ളാ ഇക്കുരിപ്പിനെ അങ്ങനെയാ പറഞ്ഞു മനസ്സിലാക്കേണ്ട്യേ..? ഇത് പൈശ കൊട്ത്ത് പണി ഇരന്ന് മാങ്ങിയ പോലെ ആയിപ്പോയല്ലോ പടച്ചോനേ.." കുട്ടികൾക്ക് ടാബ് വാങ്ങി കൊടുത്ത് വിടാൻ തോന്നിയ നിമിഷത്തെ ജമാൽ ശപിച്ചു പോയി.
"അങ്ങ്ട്ടേലെ മൊഹമ്മദ്ക്കാൻറേം ആയിശ്ച്ചയുടേം ഇഷ്ടം നോക്കിയപ്പോ 100% ശതമാനം ഉണ്ടല്ലോ.." സുലുവിൻറെ പരിഭവം തുടർന്നു.
"ഓ.. അതാ കാര്യം. സ്വന്തം കെട്ട്യോന് തന്നോട് സ്നേഹം കുറവാണ് എന്നതിനേക്കാൾ സുലൂനെ സങ്കടപ്പെടുത്തുന്നത് ആയിശാനോടുള്ള അവളുടെ ഭർത്താവിന് ഇഷ്ടം കൂടുതലുണ്ടെന്ന് അറിഞ്ഞതാ. " അപ്പൊഴാ ജമാലിന് സുലുവിൻറെ ദേഷ്യത്തിൻറെ യഥാർത്ഥ കാരണം മനസ്സിലായത്.
"നീ പറഞ്ഞത് ശരിയാ. മുഹമ്മദിന് ആയിശാനോട് ഭയങ്കര മുഹബ്ബത്താ. അതോണ്ടാന്നല്ലോ ഓനെ ഇന്നാള് ഏതോ പെണ്ണിൻറെ കൂടെ ലോഡ്ജ്ന്ന് പിടിച്ചെ.."
ഇങ്ങള് അങ്ങനെ ഓരോന്ന് പറഞ്ഞ് കൈച്ചിലാവാന്ന് ബിജാരിക്കണ്ട. ഈന് മറുപടി പറഞ്ഞിറ്റ് പോയാ മതി. എനക്കിപ്പം ബയസ്സായി എൻറെ മൊഞ്ച് കൊറഞ്ഞോണ്ടാകും ഇങ്ങക്കിപ്പം എന്നോട് പഴയ ഇഷ്ടം ഇല്ലാത്തെ. ആ 10% ആരോടാണെന്ന് പറഞ്ഞിറ്റ് മതി ഇങ്ങളെ കുളിക്കലും നനക്കലും. സുലുവിൻറെ ദേഷ്യം തിളച്ചു വന്നു.
"ഇതിനിപ്പോ എന്തെങ്കിലും പുതിയ ബുദ്ധി മാണേല്ലോ പടച്ചോനെ. അല്ലെങ്കിൽ എൻറെ കുളിയും തീറ്റയും എല്ലാം ബസീലത്താവും". ജമാല് തലപുകഞ്ഞ് ആലോചിക്കാൻ തുടങ്ങി.
"എടീ സുലോ.. ഇഞ്ഞ് ഇന്നാള് എന്നോട് പറഞ്ഞിക്കില്ലേനോ ആയിശാൻറെ അങ്ങനത്തെ ബള മാണംന്ന്. അത് അന്ത്രുക്കാൻറെ മോളെ കല്ല്യാണത്തിനേക്ക് മാങ്ങ്വാൻ ഞാൻ പൈശ അയച്ച് തരാ...." ജമാല് സുലുവിൻറെ വീക്ക്നസ്സിലേക്ക് തന്നെ സൈക്കളോജിക്കൽ മൂവ് നടത്തി.
"നേരാന്നോ ജമാൽക്കാ. ഇങ്ങള് മാങ്ങി തര്വോ..?"
ആ ആയിശ്ചാക്ക് എൻറെ മുന്നിൽ കൂടെ ആ ബളയും കുലുക്കി ഗമേല് ഒരു നടത്തേണ്ട്. അതങ്ങ് നിന്ന് കിട്ട്വേല്ലോ..
അല്ലെങ്കിലും എനക്കറിയാ ഇങ്ങക്ക് എന്നോട് പെര്ത്ത് ഇഷ്ടാ... ഒര് ലൗ കാൽക്കുലറും പണ്ടാരോം... ഒക്കെ പൊട്ട തെറ്റാ..." സുലുവിൻറെ കലിപ്പ് പമ്പ കടന്നു.
"ഇങ്ങള് പോയി കുളിച്ചോളീന്ന്. തലേല് ബെളിച്ചെണ്ണേം തേച്ചിറ്റ് കുളിക്ക്വാൻ ബൈകിയാല് തലവേദന എട്ക്കും ഇങ്ങക്ക്. ഉമ്മ ഉമ്മ ഉമ്മ... " എന്നൊക്കെ സുലു പറയുന്നുണ്ടെങ്കിലും ജമാൽ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.
മക്കൾക്ക് ടാബ് കൊടുത്ത് വിടാൻ തോന്നിയ നിമിഷത്തെ ശപിച്ച് കൊണ്ട് ബാത്റൂമിലേക്ക് കയറി പോകുന്ന ജമാലിൻറെ മനസ്സപ്പോൾ സ്വർണ്ണ വള വാങ്ങാനുള്ള പൈസ കടം വാങ്ങാൻ ആളെ തേടുകയായിരുന്നു.
Read more...

പ്രണയം


0 comments

ആവാഹിക്കണം
നമ്മുടെ
പ്രണയത്തെ,
പകൽക്കുറുമ്പിനെ,
രാത്രി രഹസ്യങ്ങളെ,
നെയ്തു കൂട്ടിയ സ്വപ്നങ്ങളെ,
എന്നിട്ട്
ഏഴാം കടലിൻറെ
ആഴങ്ങളിൽ
ചവിട്ടി താഴ്തണം.
വീണ്ടും പുനർജനിക്കണം
നിന്നോർമ്മകൾ
കടന്നു വരാത്ത
മറ്റൊരു ലോകത്ത്.
പിന്നീട് ചിരിക്കണം
ഉള്ളിലെ നെരിപ്പോടിനെ
ചുണ്ടിലെ പുഞ്ചിരിയിൽ
അലിയിച്ചില്ലാതാക്കി.
Read more...

ഭാരം


0 comments

നിനക്ക് ഞാനൊരു ഭാരമാണെന്ന് 
നീ ഓരോ വട്ടം പറയുമ്പൊഴും 
നീ അറിഞ്ഞില്ലല്ലോ 
നിനക്ക് സഹിക്കാൻ പറ്റാത്ത 
ആ ഭാരം 
എനിക്ക് നിന്നോടുള്ള
പ്രണയത്തിൻറേതായിരുന്നെന്ന്.
Read more...

പ്രവാസി ഭർത്താക്കൻമാരോട്


0 comments

"സമയം ഒരു മണി,
എന്ത്‌ രസാണെന്നോ പെണ്ണേ ഈ ലോകം തന്നെ ഉറങ്ങുമ്പോൾ നിന്നെ ഓർത്ത്‌ ഇവിടെ ഇങ്ങനെ ഇരിക്കാൻ...
നീ എന്നെ ഓർക്കുന്നുണ്ടോടീ പെണ്ണേ...? എവിടെ, പോത്ത്‌ പോലെ കിടന്ന് ഉറങ്ങുകയാകും നീ.
ഈന്തപ്പനയെ തഴുകി കടന്ന് വന്നൊരു കാറ്റിനോട്‌ ഞാൻ എന്റെ പ്രണയം പറഞ്ഞിട്ടുണ്ട്‌. ആ മന്ദമാരുതൻ നിന്നെ തഴുകി ഉണർത്തുമ്പോൾ നിനക്കെൻറെ പ്രണയ സന്ദേശം കാണാനാകും
പ്രിയമുള്ളവളേ എത്ര അലസമാണെന്നോ ഈ ചിന്തകളൊക്കെയും. എന്നാലും ചിന്തിച്ചിരിക്കാതെ വയ്യല്ലോ..."
മുകളിൽ നിങ്ങൾ വായിച്ച വരികൾ എൻറെയൊരു പ്രവാസി സുഹൃത്ത് ചാറ്റിനിടയിൽ എനിക്ക് അയച്ചതാണ്. "അയ്യേ..." എന്ന് പറഞ്ഞ് മുഖം ചുളിക്കാൻ വരട്ടെ. ഇത് എനിക്ക് വേണ്ടി എഴുതിയ വരികൾ അല്ല. അവൻറെ നാട്ടിൽ കഴിയുന്ന പ്രണയിനിയെ(ഭാര്യയെ) ഓർത്ത് എഴുതിയതാണ്. പക്ഷേ രസം എന്താണെന്ന് വെച്ചാൽ അവൾ ഇത് അറിഞ്ഞിട്ട് പോലും ഇല്ല. വായിക്കാൻ അവസരം കിട്ടിയത് എനിക്കാണ്.
പ്രവാസത്തിലെ പ്രയാസങ്ങൾ പറയുന്നതിനിടക്ക് ആണ് അവൻ ഭാര്യയേയും മക്കളേയും പിരിഞ്ഞിരിക്കേണ്ടി വരുമ്പോൾ അനുഭവിക്കുന്ന കടുത്ത വിരഹദുഃഖത്തെ പറ്റി പറഞ്ഞത്. ജോലികളിൽ മുഴുകുമ്പോഴും ഓരോ നിമിഷവും നാടിനെ പറ്റി തന്നെയാവും ചിന്ത. നൈറ്റ് ഡ്യൂട്ടി ഒക്കെയാകുമ്പോൾ വല്ലാതെ ജീവിത നൈരാശ്യംപിടികൂടുമത്രെ. അത്തരത്തിലുള്ള ഒരു നൈറ്റ് ഡ്യൂട്ടി ദിവസം എഴുതിയതാണ് പോലും ഈ വരികൾ.
"എന്തെ, നീയിത് ഭാര്യയ്ക്ക് കാണിച്ചില്ല..?" എന്ന എൻറെ ചോദ്യത്തിന് അവൻറെ ആദ്യ മറുപടി "അയ്യേ... അവൾക്കിത് കാണിച്ചാൽ അവളെന്തു കരുതും.... " എന്നായിരുന്നു. "ഇത് അപ്പോഴത്തെ ഒരു മൂഡിൽ എഴുതിയതാണ്... പാതിരാക്ക് വിളിച്ചുണർത്തി അവൾക്കത് കാണിച്ചാൽ, വീട്ടുകാര്യങ്ങളും മക്കളേയും നോക്കി ക്ഷീണിച്ച് തളർന്നുറങ്ങുന്ന അവളെ വിളിച്ചുണർത്തി ഉറക്കം കളഞ്ഞതിന് ദേഷ്യം വന്ന് ഒരുപക്ഷേ എൻറെ തന്തക്ക് പോലും വിളിച്ചു കളയും" . ഞാനെൻറെ മറുപടി ഒരു സ്മൈലിയിൽ ഒതുക്കി.
പക്ഷേ ഇവിടെ അവൻ അറിയാതെ പോയ ഒരു കാര്യം ഉണ്ട്. അവളെ അപ്പോൾ വിളിച്ചുണർത്തി ആ മെസ്സേജ് കാണിച്ചാൽ ഒരുപക്ഷേ അവൾ ദേഷ്യം അഭിനയിച്ചേക്കുമെങ്കിലുംആ മസ്സേജ്‌ തീർച്ചയായും അവളുടെ മനസ്സു നിറക്കുമായിരുന്നു. എത്ര ഉറങ്ങിയാലും കിട്ടാത്തത്ര എനർജി നൽകാൻ ആ വരികൾക്കാവും. ഏതു സമയത്തും തന്റെ പ്രിയപ്പെട്ടവൻ തന്നെ ഓർക്കുന്നുണ്ട്‌ എന്ന ഒറ്റ വിശ്വാസം മതിയാവും അവളുടെ എന്തു വലിയ ക്ഷീണവും മാറാൻ.
പ്രവാസം തീർക്കുന്ന ഏകാന്തത പ്രവാസികളേക്കാൾ ഒരുപക്ഷെ കൂടുതൽ അനുഭവിക്കുന്നത്‌ അവന്റെ നാട്ടിൽ കഴിയുന്ന പ്രിയപ്പെട്ടവൾ ആകും. അവളുടെയാ ഏകാന്തതയിൽ നിങ്ങളുടെ ഒരു ഫോൺ കോൾ, ഒരു മെസ്സേജ്, ഇതൊക്കെ അവൾക്ക്‌ എന്തു മാത്രം ആശ്വാസകരമാകുന്നെന്ന് നിങ്ങൾക്ക്‌ അറിയാമോ..? നിങ്ങൾ "അയ്യേ" എന്നു കരുതി പറയാൻ ആഗ്രഹിച്ചിട്ടും പറയാതെ മാറ്റി വെക്കുന്ന ആ വാക്കുകൾ മതിയാവും മനസ്സു കൊണ്ടു തന്റെ പ്രിയപ്പെട്ടവൻ എപ്പൊഴും കൂടെ ഉണ്ടെന്ന ആശ്വാസം പകരാൻ. ആ ആശ്വാസം മതിയാവും ഏതു പ്രതിസന്ധിയെയും അവൾക്ക്‌ നേരിടാൻ.
പക്ഷെ പലപ്പോഴും തിരക്കു പറഞ്ഞും ഭാര്യമാരോട്‌ സ്നേഹത്തോടെ പെരുമാറിയാൽ ഞാൻ പെൺകോന്തൻ എന്ന ലേബലിൽ അറിയപ്പെട്ടേക്കുമോ എന്നു ഭയന്നും ഉള്ളിലുള്ള സ്നേഹം പ്രകടിപ്പിക്കാതെ മാറ്റി വെക്കുമ്പോൾ നിങ്ങൾ നിഷേധികുന്നത്‌ അവർ ആഗ്രഹിക്കുന്ന സ്നേഹമാണ്.
നിങ്ങൾ മാറ്റി വെക്കുന്ന ആ സ്നേഹം, ഏകാന്തതയും വിരഹദുഃഖവും കാർന്നു തിന്നുന്ന അവരുടെ മനസ്സിന് മറ്റൊരിടത്തു നിന്നു കിട്ടുമ്പോൾ അവളുടെ മനസ്സു ആ വഴിക്ക്‌ തിരിഞ്ഞു പോയാൽ കുറ്റം പറയാനൊക്കുമോ..? പെണ്ണിന്റെ മനസ്സ്‌ ചിലപ്പോഴൊക്കെ പുഴ വക്കിലെ തെങ്ങു പോലെയാണ്. മൂട്ടിൽ വളമായി എത്രമാത്രം ആഡംബരം ഇട്ട് കൊടുത്തിട്ടും ഒരു കാര്യോം ഉണ്ടാവില്ല, അത് സ്നേഹമെന്ന വെള്ളത്തിനു നേർക്കേ ചായൂ. പിന്നെ ഞാൻ ഫാക്റ്റംമ്പോസ് ഇട്ട് കൊടുത്തിരുന്നു, യൂറിയ ഇട്ടു കൊടുത്തിരുന്നു എന്നൊക്കെ വെർതെ വിലപിക്കാനേ പറ്റൂ .
നിങ്ങൾ ഭാര്യക്കും മക്കൾക്കും വേണ്ടി തന്നെയാകും മണലാരണ്യങ്ങളിൽ ചോര നീരാക്കി കഷ്ടപ്പെടുന്നത്‌. പക്ഷെ ഭക്ഷണവും വസ്ത്രവും പോലെ, അല്ലെങ്കിൽ അതിനേക്കാൾ അത്യാവശ്യമാണ് സ്നേഹം എന്നു കൂടി മനസ്സിലാക്കുക. പക്ഷേ വിവാഹത്തിന് മുമ്പും വിവാഹം കഴിഞ്ഞുള്ള ആദ്യനാളിലും ഒരുപാട് റൊമാൻറിക് ആയിരുന്നവർ പോലും പിന്നീടങ്ങോട്ട് സ്നേഹത്തിൻറെ കാര്യത്തിൽ പിശുക്ക് കാണിക്കുന്നത് കാണാം. പ്രണയ വിവാഹം ചെയ്തവരിലെ വിവാഹം മോചന തോത് കൂടാനും ഇതുതന്നെ മുഖ്യ കാരണം.
അപ്പം ഞാൻ പറഞ്ഞു വന്നത്‌ എന്താണെന്നു വെച്ചാൽ നിങ്ങൾക്ക്‌ കിട്ടിയത്‌ ഊർവ്വശിയോ ശൂർപ്പണഖയോ ആവട്ടെ വേറെ ഒപ്ഷൻസ്‌ ഒന്നും ഇല്ലാത്തത്‌ കൊണ്ട്‌ കിട്ടിയതിനെ ഒരു നാണക്കേടും കൊമ്പ്ലക്സും നോക്കാതെ മനസ്സു തുറന്നങ്ങ് സ്നേഹിക്കുക. ജീവിതം ഒന്നെ ഉള്ളൂ. മരണശേഷം ജീവിതമുണ്ട്‌ സ്വർഗ്ഗമുണ്ട്‌, അവിടെ ഹൂറികൾ ഉണ്ട്‌ എന്നു കരുതി ഇവിടെ കിട്ടാവുന്ന സന്തോഷം വെറുതെ കളഞ്ഞു ജീവിക്കണ്ട. കാരണം നമ്മുടെ ഒക്കെ കയ്യിലിരിപ്പ്‌ വെച്ച്‌ നമ്മളൊക്കെ നരകത്തിൽ പോകാനാണു സാധ്യത കൂടുതൽ.
പ്രകടിപ്പിക്കാത സ്നേഹം പിശുക്കന്റെ കയ്യിലെ ക്ലാവു പിടിച്ച നാണയം പോലെയാണ്. അതുകൊണ്ട് നിങ്ങൾ നിങ്ങളുടെ ഭാര്യമാരോടുള്ള സ്നേഹം മനസ്സ് തുറന്നു പ്രകടിപ്പിക്കൂ. കുടുംബത്തിൽ സന്തോഷം നിറയട്ടെ.
Read more...

Sunday, July 26, 2015

ഒളിച്ചോട്ടം


0 comments

ഭർത്തൃമതിയായ സ്ത്രീ തന്റെ കുട്ടികളേയും കൊണ്ടു കാമുകന്റെ കൂടെ ഒളിച്ചോടി !!!
പുറത്ത് അതിനെ പറ്റിയുള്ള വിമർശനമാണ്.
"ഭർത്താവുമായി യോചിച്ചു പോകാൻ കഴിയില്ലെങ്കിൽ ഡിവോർസ് വാങ്ങി പിരിയണം. അല്ലാതെ വീട്ടുകാരുടേയും ബന്ധുക്കളുടേയും മുഖത്ത്‌ കരിവാരിത്തേച്ചു ഇത്തരതിൽ പോകുകയാണോ വേണ്ടത്‌..? "
"അതെ, ഇവളെ ഒക്കെ വെട്ടി കൊല്ലുകയാണ് വേണ്ടത്. എങ്കിലേ നാളെ മറ്റൊരുവൾ ഇത് ചെയ്യാതിരിക്കൂ"
റൂമിലിരുന്നു കൊണ്ടു ഇവരുടെ ഈ സംസാരം ശ്രദ്ധിക്കുകയായിരുന്ന എനിക്കും അവളോട്‌ വല്ലാത്ത കലിപ്പു തോന്നി.
"അയാളെ വേണ്ടെങ്കിൽ വിവാഹ ബന്ധം വേർപ്പെടുത്തണം. അല്ലാതെ ഇത്തരത്തിൽ തന്നെ പോറ്റി വളർത്തിയ വീട്ടുകാരെ നാണം കെടുത്തി പോകേണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ. മാപ്പർഹിക്കാത്ത തെറ്റല്ലേ അവൾ ചെയ്തത്?"
അന്നു ഉറങ്ങാൻ കിടന്നപ്പോഴും ആ ഒരു സംഭവം തന്നെയായിരുന്നു മനസ്സു നിറയെ. എന്റെ സമപ്രായം ആയത്‌ കൊണ്ടോ, എനിക്ക് നേരിട്ട് പരിചയം ഉള്ളത്‌ കൊണ്ടോ, എന്തോ എനിക്ക്‌ അവളുടെ ഭാഗത്തു നിന്ന് ഒന്നു ചിന്തിക്കാൻ തോന്നി.
അവളുടെ ഭർത്താവിനെ എനിക്ക് നന്നായി അറിയാം. എത്രയൊക്കെ അവൾ അഡ്ജസ്റ്റ്‌ ചെയ്യാൻ ശ്രമിച്ചിട്ടും അയാൾ അവൾക്ക് വേദന അല്ലാതെ മറ്റൊന്നും നൽകിയിട്ടില്ല. സ്വന്തം രക്തത്തിൽ പിറന്ന മക്കളുടെ കാര്യത്തിൽ പോലും ഒരു ഉത്തരവാദിത്തവും ഇല്ലാത്തയാൾ.
അവൾക്ക്‌ മുന്നിൽ ഡൈവോർസ് അല്ലാതെ വേറൊരു മാർഗ്ഗവും ഉണ്ടായിരുന്നില്ല. അതായിരുന്നു അവൾ ചെയ്യേണ്ടിയും ഇരുന്നത്‌.
പക്ഷേ, വിവാഹ ബന്ധം വേർപ്പെടുത്തിയ ഒരു പെണ്ണിനു(അത് അവളുടെ കുറ്റം കൊണ്ടു അല്ലായെങ്കിൽ പോലും) നമ്മുടെ നാട്ടിൽ കിട്ടുന്ന ഇമേജ്‌ എന്താ..?
പുറത്തിറങ്ങിയാൽ ചിലരുടെ അർത്ഥം വെച്ചുള്ള സംസാരം കണ്ടില്ല എന്നു നടിച്ചാലും സ്വന്തം വീട്ടിൽ പോലും അവൾക്ക് സ്വൈര ജീവിതം ലഭിക്കാറില്ല എന്നതാണ് സത്യം. സ്വന്തക്കാരുടെ ഇത്തരത്തിലുള്ള മാനസിക പീഢനമാവും പുറത്തിറങ്ങുമ്പോൾ അഭിമുഖീകരിക്കുന്നതിനേക്കാൾ അവളെ മുറിവേൽപ്പിക്കുന്നത്‌.
സ്വന്തമായി ഒരു ജോലിയോ വരുമാനമോ ഇല്ലെങ്കിൽ പിന്നെ പറയുകയും വെണ്ട. തന്റെയും കുട്ടികളുടേയും കുഞ്ഞു കുഞ്ഞു ആവശ്യങ്ങൾക്ക് പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുമ്പോൾ സ്വന്തം വീട്ടുകാരുടെ മുഖത്തെ ഭാവ വ്യത്യാസം പോലും മരണ തുല്യമാവും അവൾക്ക്. പിന്നെ വീട്ടിൽ ഒരു അധികപ്പറ്റായി, പരിഹാസങ്ങൾ ഏറ്റുവാങ്ങി സ്വന്തം വിധിയെ ശപിച്ചു കൊണ്ടുള്ള ജീവിതം.
ഇതെല്ലാം മുന്നിൽ കണ്ട്, ഇതിൽ നിന്നുള്ള രക്ഷപ്പെടൽ പോലെയാകും ബിരിയാണി ഒന്നും കിട്ടാൻ പോകുന്നില്ല എന്നറിഞ്ഞിട്ടും അഥവാ കിട്ടിയാലോ എന്നു കരുതി, ദൂരെ ആളി കത്തുന്ന തീയുടെ വെളിച്ചം കണ്ടു എരിഞ്ഞടങ്ങാൻ കുതിക്കുന്ന ഈയ്യാം പാറ്റയെ പോലെ പലരും ഇത്തരത്തിലുള്ള ഒളിച്ചോട്ടം സ്വീകരിക്കുന്നത്‌.
ഇത്തരം ചെയ്തികളെ ന്യായീകരിക്കാൻ പറ്റില്ലെങ്കിലും, ഒരു തരത്തിൽ പറഞ്ഞാൽ ഇവളേപ്പോലുള്ളവരെ ഇതുപോലുള്ള തെറ്റിലേക്ക് നയിക്കുന്നത് ഞാൻ ഉൾപ്പെടുന്ന സമൂഹമല്ലേ..?
എന്നിട്ടും അവിടേയും കുരിശിൽ ഏറ്റപ്പെടുന്നത്‌ സ്ത്രീകൾ തന്നെ. കൂടെയുള്ള ആണിനെ ആരും കുറ്റം പറയാറില്ല. ഒന്നുകിൽ കൂടെ പോയ പെണ്ണ് കണ്ണും കലാശവും കാണിച്ച് വശീകരിച്ചത് കൊണ്ടെന്നാവും, അല്ലെങ്കിൽ അവന്റെ ഭാര്യയുടെ പിടിപ്പുകേടു കൊണ്ട് എന്ന്.
എങ്ങിനെ വന്നാലും കുറ്റം പെണ്ണിന്റെ തലയിൽ തന്നെ.
ഇനിയിപ്പോ ഭാര്യയുടെ പിടിപ്പു കേടു കൊണ്ടു തന്നെയാണെന്നിരിക്കട്ടെ, പുരുഷനു ഇത്തരം കാര്യങ്ങളിലേക്ക്‌ നീങ്ങേണ്ട ഒരു സാഹചര്യവും ഇന്നു നമ്മുടെ സമൂഹത്തിൽ ഉണ്ടെന്നു എനിക്ക് തോനുന്നില്ല.
പുരുഷൻ എന്നും സ്വന്തം കാലിൽ നിൽകാൻ കെൽപ്പുള്ളവനാണ്.അവന് സമൂഹത്തിൽ നിന്നോ വീട്ടുകാരിൽ നിന്നോ വിവാഹ മോചനം നടന്ന പെണ്ണിനു നേരിടേണ്ടി വരുന്ന തരത്തിലുള്ള ദുരവസ്ഥ ഇല്ല. വിവാഹ മോചനത്തിനോ പുനർ വിവാഹത്തിനോ തടസ്സവും ഇല്ല.
എന്നിട്ടും പുരുഷൻ എന്നും സമൂഹത്തിനു മുന്നിൽ വെള്ള പൂശപ്പെട്ടവൻ. പാവം സ്ത്രീകൾ എന്നും പഴി കേൾക്കാൻ വിധിക്കപ്പെട്ടവർ.
'സ്ത്രീ യുടെ ശത്രു സ്ത്രീ തന്നെ' എന്നത് അന്വർത്ഥമാക്കുന്ന തരത്തിൽ ഇതിൽ മുന്നിൽ നിൽക്കുന്നതും സ്ത്രീകൾ ആണ് എന്നതാണ് ഏറെ ഖേദകരം.
ഭർത്താവ് വഴിപിഴച്ചാൽ അത് ഭാര്യയുടെ പിടിപ്പുകേട്, മക്കൾ വഴിപിഴച്ചാൽ അത് അമ്മയുടെ വളർത്ത് ദോഷം, ഇനിയിപ്പോ അവൾക്ക് തെറ്റു പറ്റി പോയാലോ, അതിന് അവൾ മാത്രം കാരണം...
പഴികൾ ഏറ്റുവാങ്ങാൻ പെണ്ണിൻറെ ജീവിതം ഇനിയും ബാക്കി.... --------------------------------------------------
Read more...

ചിത എരിയുമ്പോൾ...


0 comments


ചിതയിലെ അവസാന കൊള്ളിയും കത്തിയമർന്നപ്പോൾ അയാൾ മെല്ലെ തിരിച്ചു നടന്നു.
വേളിയുടെ ചിതക്കു കൊള്ളി വെക്കുന്നത് പാപമാണ്. ഒരു സന്താനം ഇല്ലാതെ പോയത് ആ പാപവും തന്നെക്കൊണ്ട് ചെയ്യിപ്പിച്ചു.
കാലുകൾക്ക് വല്ലാത്ത ഭാരം. ഇടറി വീഴാതിരിക്കാൻ അയാൾ പലപ്പോഴും ബദ്ധപ്പെടുന്നുണ്ടായിരുന്നു.
പടിയിൽ വെച്ചിരിക്കുന്ന ഓട്ടുകിണ്ടിയിൽ നിന്നും വെള്ളമെടുത്ത് കാലും മുഖവും കഴുകി തോളിൽ കിടന്ന രണ്ടാം മുണ്ടു കൊണ്ട് മുഖവും തുടച്ചയാള്‍ ഉമ്മറത്തേക്ക് കയറി.
ആ വലിയ വീട്ടിലെങ്ങും തളം കെട്ടി കിടക്കുന്ന നിശ്ശബ്ദത.
മെല്ലെ കണ്ണുകൾ അടച്ചുകൊണ്ട് ചാരു കസേരയിലേക്ക് ചായുമ്പോള്‍ അയാളുടെ ഓർമ്മകൾ 40 വർഷങ്ങള്‍ പിന്നിലേക്കു പാഞ്ഞു.
തറവാട്ടിലെ ആണും പെണ്ണുമായിട്ടുള്ള ഏക സന്താനമായിരുന്നു.
പഠനം കഴിഞ്ഞു പട്ടണത്തിൽനിന്നും വരുന്ന വഴിക്കാണ് പൈക്കിടാവിനു പിന്നാലെ ഓടുന്ന അവളെ ആദ്യമായി കണ്ടത്.
തിളങ്ങുന്ന കരിങ്കൂവള കണ്ണുകൾ. അല്‍പ്പമിരുണ്ടതെങ്കിലും തുടുത്ത മുഖം. രണ്ടായി പിന്നിയിട്ട ഇടതൂർന്ന മുടി അവളുടെ ഓട്ടത്തിന്‍റെ താളത്തിൽ ഇളകുന്നുണ്ടായിരുന്നു. ഇടക്കിടെ പിന്നിലേക്ക് ഒതുക്കി വച്ചിട്ടും അനുസരണയില്ലാതെ മുഖത്തേക്ക് പാറി വീഴുന്ന കുറുനിരകൾ. മങ്ങിയതെങ്കിലും വൃത്തിയുള്ള പാവാടയും ജാക്കറ്റും.
ഒറ്റ നോട്ടത്തിൽ ആരെയും ആകർഷിക്കുന്ന വല്ലാത്തൊരു ശാലീനതയുണ്ടായിരുന്നു അവൾക്ക്.
പുലയക്കുടിയിലെ ചെറുമന്‍റെ അഞ്ചു പെൺമക്കളിൽ മൂത്തവളായിരുന്നു അവള്‍, പേര് രാധ. കഠിനാദ്ധ്വാനിയായിരുന്നു ചെറുമൻ. അര വയറാണെങ്കിലും മാന്യമായി കുടുംബം പോറ്റുന്നവൻ.
തറവാട്ടിലെ ഏക സന്താനമായിരുന്നത് കൊണ്ടു തന്നെ കുത്തഴിഞ്ഞ ജീവിതമായിരുന്നു തന്‍റെത്. ജീവിതത്തിൽ വന്നും പോയുമിരുന്നിരുന്ന ഒരുപാട് സ്ത്രീകള്‍ക്കിടയില്‍, പക്ഷേ മറ്റാരിലും കാണാത്ത എന്തോ ഒരു പ്രത്യേകത രാധയിലുണ്ടായിരുന്നു.
അവളെ കാണാൻ വേണ്ടി മാത്രം ആ വഴി നടന്ന ദിനങ്ങൾ.
"ഏന്‍ പാവമാ തമ്പ്രാ... എന്നെ വിട്ടേക്ക്" എന്നു പറഞ്ഞു ആദ്യം പിൻമാറി യെങ്കിലും തന്‍റെ നിരന്തരമായ പ്രണയാഭ്യർത്ഥന ക്രമേണ മനസ്സിനെ തരളമാക്കിയപ്പോള്‍ അവള്‍ മനസ്സില്ലാമാനസ്സോടെ വഴങ്ങുകയായിരുന്നു.
കുളക്കടവിലും സർപ്പക്കാവിലും വെച്ചുള്ള രഹസ്യ സമ്മേളനങ്ങൾ പലപ്പോഴും പ്രണയത്തിന്‍റെ അതിർ വരമ്പുകൾ ഭേദിച്ചു.
തമ്പ്രാ.. അങ്ങയുടെ കുഞ്ഞു എന്‍റെ വയറ്റിൽ വളരുന്നു." അതുപറയുമ്പോള്‍ ഉള്ള അവളുടെ പരിഭ്രമം നിറഞ്ഞ മുഖം ഇപ്പോഴും ഓര്‍മ്മയിലുണ്ട്.
"നീ പേടിക്കാതെ, നമുക്ക് വഴിയുണ്ടാക്കാം" എന്നു പറഞ്ഞവളെ സമാധാനപ്പെടുത്തുമ്പോഴും അറില്ലായിരുന്നു എന്താണ് ചെയ്യുകയെന്ന്.
മൂടി വെക്കാനാവാത്ത വിധം ഞങ്ങളുടെ പ്രണയം വളർന്നപ്പോൾ ചെറുമൻ മകളേയും കൊണ്ടു തറവാട്ടു മുറ്റത്ത് വന്നു അപ്പനു നേരെ കൈകൾ കൂപ്പി. മുഖമടച്ചൊരാട്ടായിരുന്നു മറുപടി.
"ഞാള് പാവാണ് തമ്പ്രാ ഞാളെ കയ്യൊഴിയരുത്" ചെറുമന്‍റെ യാചന കേട്ട് അരിശം പൂണ്ട അപ്പൻ "എവിടെയെങ്കിലും കൊണ്ടു പോയി കുഴിച്ചു മൂടടാ, ഈ എരണം കെട്ടവളെ" എന്നു പറഞ്ഞു കൊണ്ടു മെതിയടി ഇട്ട കാലു കൊണ്ടു ചെറുമനെ ആഞ്ഞു ചവിട്ടി.
"അയ്യോ മ്പ്രാ, ഏന്‍റെ അച്ഛനെ ഒന്നും ചെയ്യല്ലേ" എന്നു പറഞ്ഞു തടസ്സം പിടിച്ച രാധയുടെ അടി വയറ്റിലായിരുന്നു അടുത്ത ചവിട്ട്.
മലർന്നടിച്ചു വീണ് ദയനീയമായി ഒരുനിമിഷമെന്നെ തുറിച്ചു നോക്കിയ ശേഷം എന്നെന്നേക്കുമായി അടഞ്ഞു പോകുന്ന അവളുടെ കണ്ണുകളിലേക്ക് നിർവികാരതയോടെ നോക്കി നില്കാനേ എനിക്കാവുമായിരുന്നുള്ളൂ.
അപ്പന്‍റെ ശിങ്കിടികള്‍ അവളുടെ തണുത്ത് വിറങ്ങലിച്ച മൃതശരീരമേതോ ആറ്റിലൊഴുക്കി.
"മിണ്ടിപ്പോയാൽ നിന്നെയും നിന്‍റെ ബാക്കി നാലു പെണ്മക്കളെയും ബാക്കി വെച്ചേക്കില്ല" എന്ന ഭീഷണിക്കു മുന്നില്‍, ദുര്‍ബലനായ ചെറുമന് തന്‍റെ മക്കളേയും കൂട്ടി രായ്ക്കുരാമാനം നാടുവിടുകയല്ലാതെ മറ്റു പോംവഴികളില്ലായിരുന്നു.
ചെറുമൻ തന്‍റെ പിഴച്ച മകളെ തച്ചുകൊന്ന് ആറ്റിൽ തള്ളി നാടു വിട്ടു എന്ന വാർത്ത കേട്ടാണ് പിറ്റേന്ന് നാടുണർന്നത്.
അടുത്ത നാട്ടിലെ മുന്തിയ തറവാട്ടിലെ പെണ്ണിനെ വേൾക്കുമ്പോൾ തന്‍റെ മനസ്സിലും കഴിഞ്ഞ ഒരു ചിത്രവും അവശേഷിച്ചിരുന്നില്ല. പക്ഷേ വിധിയുടെ വിളയാട്ടം ഒരു കുഞ്ഞിക്കാലു കാണാനുള്ള ഭാഗ്യം തങ്ങൾക്ക് നല്‍കിയില്ല.
പിന്നീട് പലപ്പോഴും രാധയും, ഗര്‍ഭത്തില്‍ മരിച്ച അവളുടെ ഭ്രാന്തമായി കരയുന്ന കുഞ്ഞും പലരാത്രികളിലും സ്വപ്നങ്ങളിൽ വന്നു തന്‍റെ ഉറക്കം കെടുത്തി.
തളര്‍വാതം അപ്പനെ വീഴ്ത്തി.കുറേ നാളത്തെ നരക യാതനക്ക് ശേഷം മരിക്കുമ്പോള്‍ ഒരു പേരക്കുട്ടിയെ കാണാനുള്ള ആശ നടക്കാത്തത് കൊണ്ടാവാം ആ കണ്ണുകൾ തുറന്നു തന്നെ കിടന്നിരുന്നത്.
ഇന്നവളും വിട്ടു പോയിരിക്കുന്നു. ഈ വലിയ വീട്ടിൽ പേടിപ്പെടുത്തുന്ന ഈ നിശ്ശബ്ദതയിൽ താനിനിയെത്ര നാൾ. ചെയ്തു കൂട്ടിയ പാപങ്ങള്‍ അനുഭവിച്ചു തീർക്കുകയെന്ന ലക്ഷ്യത്തോടെ മരണം പോലും പുല്‍കാതെ !
Read more...

Saturday, July 25, 2015

കല്യാണ പൊല്ലാപ്പ്


0 comments

കുറച്ചു ദിവസങ്ങൾക്ക്‌ മുൻപ്‌ മലപ്പുറം ജില്ലയിലെ
എടരിക്കോട് നിന്നു തിരൂരിലേക്ക്‌ യാത്ര ചെയ്യുകയായിരുന്നു ഞാൻ. എഫ്.ബിയിലെ എൻറെ നല്ല പല സൗഹ്രൃദങ്ങളും അവിടങ്ങളിൽ ഉള്ളത്‌ കൊണ്ടാവും ആദ്യമായിട്ടാണ് ആ ഭാഗത്ത്‌ കൂടി യാത്ര ചെയ്യുന്നതെങ്കിൽ കൂടി അപരിചിതത്വം തോന്നാഞ്ഞത്. എന്റെ നാടിനെ അപേക്ഷിച്ചു ചൂട് ഇത്തിരി കൂടുതൽ തോന്നി എങ്കിലും നല്ല ഭംഗിയുള്ള സ്ഥലം. വഴിയോര കാഴ്ചകൾ ആസ്വദിച്ചു കൊണ്ടു വരുമ്പോഴാണ് ആ കാഴ്ചയിൽ കണ്ണ് ഉടക്കിയത്.
ഒരു വിവാഹ പാർട്ടിയുടെ വാഹനങ്ങൾ... അതിൽ ഒരു പഴയ ആൾട്ടോ കാറിന്റെ പുറത്ത്‌ ലിപ്സ്റ്റിക്കോ മറ്റോ ഉപയോഗിച്ച്‌ കല്യാണ പയ്യനെ പറ്റി എന്തൊക്കെയോ തമാശകൾ എഴുതി വെച്ചിരിക്കുന്നു. ആ കാറിന്റെയുള്ളിൽ ആരാണ് ഉള്ളതെന്ന് വ്യക്തമല്ലെങ്കിലും വധൂ വരന്മാർ ആകുമെന്നു ഞാൻ ഊഹിച്ചു. അവർ ആസ്വദിച്ചങ്ങനെ പോകുകയാണ്.
ഞങ്ങളുടെ നാട്ടിൽ ഇങ്ങനെ ഒന്നും ഉണ്ടാവാറില്ലാത്തതിനാൽ ഇതെനിക്കൊരു പുതു കാഴ്ചയായിരുന്നു. സത്യം പറഞ്ഞാൽ അതിൽ ഇരിക്കുന്ന വധൂ വരന്മാരോട്‌ എനിക്ക്‌ അസൂയ തോന്നി. ഇത്തരം നല്ല നിമിഷങ്ങൾ ഭാവിയിൽ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ ആശ്വാസം നൽകാൻ മുതൽ കൂട്ടാകും.
ഇതു കണ്ടതും കിട്ടിയ അവസരം മുതലെടുത്ത്‌ ടിക്കറ്റ്‌ വാങ്ങി എൻറെ ഫ്ലാഷ്‌ ബാക്കിലേക്ക് ഞാനും‌ ഫ്ലൈറ്റ്‌ പിടിച്ചു.
രാവിലെ മുതൽ മെയ്ക്കപ്പ്‌ ഒലിച്ചു മുഖം വൃത്തികേട്‌ ആകുമല്ലോ എന്നു ഭയന്നു നിയന്ത്രിച്ച കണ്ണുനീർ അവസാനം ചെക്കന്റെ വീട്ടുകാർ കൂട്ടി കൊണ്ടു പോകാൻ വന്നതോടെ നിയന്ത്രണാതീതമായി.
അവസാനം വീട്ടിൽ നിന്നിറങ്ങുമ്പോൾ ഓരോരുത്തരെയായി കെട്ടിപ്പിടിച്ചു കരച്ചിലായിരുന്നു. (വീട്ടിൽ പന്തലിടാൻ വന്ന പയ്യനേയും ഭക്ഷണം ഉണ്ടാക്കാൻ വന്ന ഇക്കയേയും വരെ കെട്ടിപ്പിടിച്ചു ഞാൻ കരഞ്ഞു എന്നു ചില ദോഷൈകദൃക്കുകൾ പറഞ്ഞു നടക്കുന്നുണ്ട്‌. അതു വെറും കള്ളമാണ്. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ എന്നെ നാറ്റിക്കാനായി എല്ലാ കൂതര ഫൊട്ടോസും പിടിച്ച ആ ഫോട്ടോഗ്രഫർ അതും പകർത്തിയേനെ). പിന്നീട് വിലാപ യാത്രകണക്കെ വഴി നീളെ ചന്ദനമഴ സീരിയലിലെ അമൃതയെ വെല്ലുന്ന കരച്ചിലായിരുന്നു.
ഇതിലെ വധുവിനു ആ സങ്കടം ഉണ്ടാവാനിടയില്ല. ഇവരുടെ ഈ തമാശകൾക്കിടയിൽ ഗാപ്പ്‌ കിട്ടീട്ടു വേണ്ടേ കരയാൻ.
ഇവരുടെ ഈ ആഘോഷ തിമർപ്പിൽ പിന്നിൽ വണ്ടിയുണ്ടെന്നോ അതിന് സൈഡ് കൊടുക്കണമെന്നോ അവർ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ഞാൻ കയറിയ ആന വണ്ടി ഡ്രൈവർക്കാകട്ടെ ഒടുക്കത്തെ കലിപ്പും. ആ കലിപ്പിൽ ചെവി പൊത്തേണ്ടി വന്നത്‌ ഞങ്ങൾ യാത്രക്കാർക്ക്‌ ആണ്. ഒടുക്കത്തെ ഹോൺ അടി. എന്റെ മുന്നിലിരിക്കുന്ന യാത്രക്കാരുടെ വാക്കുകളിൽ വാഹനത്തിനു സൈഡ്‌ കൊടുക്കാതെയുള്ള ഇവരുടെ പ്രവൃത്തിയിലെ അസഹിഷ്ണുത പ്രകടമായിരുന്നു. എന്റെ കൂടെ ഉണ്ടായിരുന്ന ഉപ്പയുടെ പ്രതികരണവും മറിച്ചായിരുന്നില്ല. ട്രെയിൻ മിസ്സ്‌ ആവുമോ എന്നുള്ള വേവലാതി ഉപ്പാക്കും ഉണ്ടായിരുന്നു.
പക്ഷെ അധിക സമയം അവരുടെ തടസ്സം ഉണ്ടായില്ല. കുറച്ച്‌ ദൂരം പിന്നിട്ടപ്പോൾ അവർക്ക്‌ എത്തേണ്ട സ്ഥലം എത്തിയത് കൊണ്ടോ അതോ പിന്നിൽ നിന്നു വരുന്ന വണ്ടികൾക്ക്‌ സൈഡ്‌ തന്ന് കയറ്റി വിട്ടതാണോ എന്നറിയില്ല അവരുടെ വണ്ടികൾ സൈഡിൽ ഒതുക്കി നിർത്തി.
എൻറെ ബസ്സ് ഡൈവർ അവരെ നോക്കി ഒരു പുഛം സ്മൈലി കമൻറ് ചെയ്ത് ആക്സിലേറ്ററിൽ കാലമർത്തി. യാത്രക്കാരാകട്ടെ മനസ്സിൽ ഫീലിംഗ് റിലാക്സ്ഡ് സ്റ്റാറ്റസും ഇട്ടു. നല്ലൊരു കാഴ്ച മിസ്സായതിനാൽ എനിക്കും ഫീലിംഗ് ലോസ്റ്റ് എന്നു സ്റ്റാറ്റസ് ഇടാൻ തോന്നിയെങ്കിലും ഉപ്പയുടെ ചീത്ത ഭയന്ന് ഞാനത് കാൻസൽ ചെയ്തു.
ഞാൻ പറഞ്ഞു വന്നത്‌ എന്താനെന്നാൽ നമ്മൾ നിരുപദ്രവകരം എന്നു കരുതി ചെയ്യുന്ന ചില കളിതമാശകൾ മറ്റുള്ളവർക്ക്‌ ഇറിറ്റേഷൻ ഉണ്ടാക്കുന്നത്‌ ആഘോഷ തിമർപ്പിൽ നമ്മൾ ശ്രദ്ധിക്കാറില്ല. ഇവിടെ കുറച്ചു നേരമേ അത് സംഭവിച്ചുള്ളൂ. എന്നിട്ടും പലരുടേയും മുഖം കറുക്കുന്നത് ഞാൻ നേരിൽ കണ്ടതാണ്. അത്കൊണ്ട് കല്യാണം പോലുള്ള മംഗള കാര്യങ്ങളിൽ എങ്കിലും ഇത്തരത്തിലുള്ള തെറ്റ് നമ്മളിൽ നിന്നും സംഭവിക്കാതെ ശ്രദ്ധിക്കണം. എല്ലാവരുടേയും അനുഗ്രഹം കൊതിച്ച് പുതുജീവിതം തുടങ്ങേണ്ട മംഗളവേളയിൽ നാമറിയാത്തവരുടെ നീരസത്തിന് പാത്രമാവാതിരിക്കുന്നതല്ലേ ഉത്തമം. smile emoticon
Read more...